ADVERTISEMENT

പുലർച്ചെ അഞ്ചിനിറങ്ങിയതാണു പുതുവൈപ്പീന്ന്. കടുത്ത ശ്വാസംമുട്ടലാ...  വരി നിന്നു ടിക്കറ്റിനടുത്തെത്തിയപ്പോ ആധാർ വേണം. ഫോൺ വേണം.  ഡോക്ടറേ കാണാനുള്ള പെടാപ്പാട്...’രോഷം തീരുന്നില്ല പുതുവൈപ്പ് സ്വദേശി മഗ്ദലീനയ്ക്ക്. എറണാകുളം ജനറൽ ആശുപത്രിയിൽ പുലർച്ചെ ആറുമുതൽ ഡോക്ടറെ കാണാനുള്ള ആൾത്തിരക്കാണ്. സകലരും ‘ ക്യൂ’വിലാണ്. ടിക്കറ്റ് കൗണ്ടറിലെത്തുമ്പോഴാണു സാങ്കേതികപ്രശ്നം മൂലം ഒപി ടിക്കറ്റ് കിട്ടാതാവുന്നത്.

ആശുപത്രിയിൽ നടക്കുന്നത്

എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യൽറ്റി സംവിധാനം തുടങ്ങിയതോടെ ദിവസവും എത്തുന്ന  രോഗികളുടെ എണ്ണം 2500 കടന്നു. ഒപി ടിക്കറ്റ് എടുക്കാൻ ആദ്യം മൊബൈൽ നമ്പർ നൽകണം. നിലവിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നു മൊബൈൽ നമ്പർ നൽകിയാൽ അറിയാം. റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പുതുതായി റജിസ്റ്റർ ചെയ്യണം. ഇതിനു പേര്, വയസ്സ്, വിലാസം എന്നിവ നൽകണം.  ഇതിനു ശരാശരി ഒരു മിനിറ്റ് സമയമാണ് എടുക്കേണ്ടത്. ഇപ്പോൾ ഒരു ഒപി ടിക്കറ്റ് എടുക്കാൻ ഏകദേശം 5–10 മിനിറ്റ് വേണ്ടിവരും

എന്താണു പ്രശ്നം

കടലാസ് രഹിത രീതിയിലേക്കു മാറാൻ വേണ്ടിയാണ് ഇ– ഹെൽത്ത് സംവിധാനം നടപ്പാക്കിയത്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളെയും ഇ– ഹെൽത്ത് സംവിധാനത്തിനു കീഴിൽ കൊണ്ടുവരുകയാണു ലക്ഷ്യം. ജനറൽ ആശുപത്രിയിൽ  മാർച്ച് മുതൽ അതു നടപ്പാക്കി. ഓൺലൈൻ വഴിയല്ലാതെ ഇനി ഒപി ടിക്കറ്റ് കിട്ടില്ല. തിരുവനന്തപുരത്തെ സെർവർ വഴിയാണ്  ഒപി ടിക്കറ്റ് ഉൾപ്പെടെയുള്ളവയുടെ വിവരശേഖരണം. തിരുവനന്തപുരത്തെ സെർവറിന് ഇ ഹെൽത്ത് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലെയും കാര്യങ്ങൾ നോക്കണം. ആശുപത്രികളിൽ തിരക്കു കൂടുമ്പോൾ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന സെർവറിലും തിരക്കു കൂടും. അതോടെ സെർവർ മുടന്താൻ തുടങ്ങും.

നെറ്റ് വർക്  മുടന്തുകയാണ് 

കൊച്ചി∙ എറണാകുളം ജനറൽ ആശുപത്രിയിലെ ഒപി ടിക്കറ്റ് ലഭിക്കുന്നതിനുള്ള താമസത്തിനു പ്രധാനകാരണം നെറ്റ് വർക്കിലെ പ്രശ്നങ്ങളാണ്.‘നെറ്റ്‌വർക് സ്ലോ’ ആയാൽ  ഒരു മിനിറ്റ് കൊണ്ടു കിട്ടിയിരുന്ന ഒപി ടിക്കറ്റ് എടുക്കാൻ അഞ്ചും പത്തും മിനിറ്റാകും. ഇതോടെ ക്യൂവിൽ ആളുകൾ കൂടും. തിരക്കാകും. രാവിലെ 9നും 11നും ഇടയിൽ ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ പലപ്പോഴും നടക്കുന്ന ബഹളത്തിനുള്ള പ്രധാന കാരണം ഇതാണ്. ജനറൽ ആശുപത്രിയിലെ ജീവനക്കാരന്റെ ലോഗിൻ ഐഡി ഉപയോഗിച്ചാണ് ഒപി ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്.

എറണകുളം ജനറൽ ആശുപത്രിയിൽ ഒപി ടിക്കറ്റ് എടുക്കാനെത്തിയവർ.

എന്നാൽ നെറ്റ്‌വർക്കിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇദ്ദേഹം ലോഗൗട്ട് ആകും. അതോടെ വീണ്ടും ലോഗിൻ ചെയ്യേണ്ടി വരും. അതിനുമെടുക്കും സമയം. ചിലപ്പോൾ ഏറെ നേരം കാത്തിരുന്നാലും വീണ്ടും ലോഗിൻ ചെയ്യാൻ കഴിഞ്ഞെന്നും വരില്ല പ്രശ്നം സിംപിളാണ്. പക്ഷേ, കിലോമീറ്ററുകൾ അകലെ നിന്ന് പുലർച്ചയെത്തി ജനറൽ ആശുപത്രിയിൽ ഒപി ടിക്കറ്റ് കിട്ടാൻ നിൽക്കുന്നവരോടു ‘നെറ്റ്‌വർക് സ്ലോ’ ആണെന്നൊക്കെ പറഞ്ഞാൽ പ്രശ്നമാണ്. ഒന്നുകിൽ നെറ്റ്‌വർക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുക. അല്ലെങ്കിൽ പഴയ പോലെ ഒപി ടിക്കറ്റ് നൽകുക– സാധാരണക്കാരായ രോഗികളുടെ പക്ഷം ഇതാണ്.

പോംവഴിയെന്ത്?

കൂടുതൽ ഡേറ്റ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ തിരുവനന്തപുരത്തെ സെർവർ മെച്ചപ്പെടുത്തുകയെന്നതാണു പ്രശ്ന പരിഹാരത്തിനുള്ള പോംവഴി. എന്നാൽ, ഇതിനു കോടികൾ ചെലവു വരും. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) ജനറൽ ആശുപത്രിക്കു നൽകിയ സെർവർ അവിടെ പൊടിപിടിച്ചു കിടപ്പാണ്. സംസ്ഥാന വ്യാപകമായ ഇ ഹെൽത്ത് സംവിധാനം വന്നപ്പോൾ ഈ സെർവർ ഉപേക്ഷിക്കുകയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ മാത്രമല്ല, ഇ– ഹെൽത്ത് സംവിധാനം നടപ്പാക്കിയ ഒട്ടുമിക്ക ആശുപത്രികളിലും സെർവർ കുരുക്കിൽ കുടുങ്ങി രോഗികൾ നട്ടംതിരിയുന്നുണ്ട്. പൊതു ജനാരോഗ്യ കേന്ദ്രങ്ങളിൽ താരതമ്യേന രോഗികളുടെ തിരക്ക് കുറവായതിനാൽ ഈ പ്രശ്നം അത്ര ഗുരുതരമല്ല.

സാങ്കേതിക പ്രശ്നം വേറെയും

മാർച്ചിൽ പദ്ധതി തുടങ്ങിയപ്പോൾ 30 പേരൊക്കെയാണ് ഓൺലൈൻ ബുക്കിങ് നടത്തിയിരുന്നത്. ഇപ്പോൾ 200 ആയി വർധിച്ചു. ഇങ്ങനെ ബുക്ക് ചെയ്തവർ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലെ ഓൺലൈൻ കൗണ്ടറിൽ വന്നു ടോക്കൺ എടുക്കണം. അമ്മയ്ക്കു ഡോക്ടറെ കാണാൻ തലേന്നാൾ ബുക്ക് ചെയ്തതു മക്കളുടെ ഫോൺ നമ്പറിലാവും. ആധാറും ഫോണും തമ്മിൽ ലിങ്ക് ചെയ്തെങ്കിലേ ആശുപത്രിയിലെ ഒപി ടിക്കറ്റ് ബുക്കിങ് സുഗമമാകൂ. പലരുടെയും ആധാറിൽ ചേർത്ത ഫോൺ ആയിരിക്കില്ല നിലവിൽ ഉപയോഗിക്കുന്നത്. ബുക്കിങ് നടത്തുമ്പോൾ പോകുന്ന ഒടിപി നമ്പർ പഴയ നമ്പറിലേക്കാവുമ്പോൾ അതും പ്രശ്നമാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com