കനത്ത മഴ,കാറ്റ്; മൂവാറ്റുപുഴ ടൗണിൽ വ്യാപക നാശവും വെള്ളക്കെട്ടും
Mail This Article
മൂവാറ്റുപുഴ∙ ശക്തമായ കാറ്റിലും മഴയിലും മൂവാറ്റുപുഴ ടൗണിൽ വ്യാപക നാശവും വെള്ളക്കെട്ടും. ഇടിമിന്നലിൽ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപകരണങ്ങൾ നശിച്ചു. ശനിയാഴ്ച രാത്രി പെയ്ത മഴയാണ് നാശം വിതച്ചത്. ജനശക്തി റോഡ്, ഈസ്റ്റ് വാഴപ്പിള്ളി, പുളിഞ്ചുവട് പ്രദേശങ്ങളിലാണ് വ്യാപകനാശം. വൈദ്യുതിയും ടെലിഫോൺ ബന്ധവും താറുമാറായി.
കെഎസ്ഇബി വെള്ളൂർകുന്നം സെക്‌ഷൻ ഓഫിസിലെ ഉപകരണങ്ങൾ കത്തിനശിച്ചതോടെയാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഫോണും കംപ്യൂട്ടറും നശിച്ചു. ഓഫിസിലെ 4 ജീവനക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അഗ്നിശമന ഓഫിസിലെ ടെലിഫോൺ ബന്ധവും നിശ്ചലമായി.മരം വീണ് 6 വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. വെള്ളൂർകുന്നം സെക്‌ഷനു കീഴിൽ ഒട്ടേറെ വൈദ്യുതി ലൈനുകൾ പൊട്ടി വീണു.
ഇടിമിന്നലിൽ 11 കെവി ലൈനിലെ ഡിസ്ക്കുകളും പിന്നും പൊട്ടിത്തെറിച്ചതിനെത്തുടർന്നു വെള്ളൂർകുന്നം സെക്‌ഷനു കീഴിലെ 11 കെവി ഫീഡറുകൾ ഞായറാഴ്ച വൈകിയും ചാർജ് ചെയ്യാൻ സാധിച്ചിട്ടില്ല. ടൗൺ, കടാതി, വെള്ളൂർകുന്നം, പുന്നോപ്പടി, ഫീഡറുകളിലാണ് വൈദ്യുതി വിതരണം നിലച്ചത്. മേഖലയിലെ വൈദ്യുതി ബന്ധം വിഛേദിച്ച നിലയിലാണ്.
അവധിയിലായിരുന്ന ജീവനക്കാരെ അടക്കം വിളിച്ചു വരുത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നു. കെഎസ്ഇബിക്കു മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ജനശക്തി റോഡിലും വാഴപ്പള്ളിയിലും പുളിഞ്ചോട്ടിലും ഒട്ടേറെ വീടുകളിലേക്കും മരങ്ങൾ കടപുഴകി വീണു നാശനഷ്ടമുണ്ടായി. ടൗണിൽ പലയിടത്തും ഗതാഗതം തടസ്സപ്പെടുത്തി വെള്ളക്കെട്ടുമുണ്ടായി.