34 നദികളിലെയും ഒരു തടാകത്തിലെയും ഒരു കുളത്തിലെയും വെള്ളം; രാജ്യത്തെ അറിയാൻ നിഷയുടെ യജ്ഞം
Mail This Article
നെടുമ്പാശേരി ∙ സാമൂഹിക പ്രവർത്തകയും സ്കൂബ ഡൈവറുമായ നിഷ ജോസ് സംഘടിപ്പിച്ച വൺ ഇന്ത്യ, വൺ റിവർ യജ്ഞം സമാപിച്ചു. ദേശം പെരിയാർ ക്ലബ്ബിൽ നടന്ന ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് പെരിയാറിൽ നിന്ന് നിഷ വെള്ളം ശേഖരിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 34 നദികളിലെയും ഒരു തടാകത്തിലെയും ഒരു കുളത്തിലെയും വെള്ളമാണ് പദ്ധതിയുടെ ഭാഗമായി ശേഖരിച്ചത്.
ഫെബ്രുവരി 6ന് ഹിമാചലിൽ നിന്നാരംഭിച്ച യജ്ഞത്തിന്റെ ഭാഗമായി നിഷ ഒറ്റയ്ക്ക് രാജ്യം മുഴുവൻ സഞ്ചരിച്ചാണ് വെള്ളം ശേഖരിച്ചത്. യാത്രയ്ക്കിടെ നദീതീരങ്ങളിൽ കഴിയുന്ന 42 ആദിവാസി സമൂഹവുമായി സംവദിക്കാനും സാധിച്ചതായി നിഷ ജോസ് പറഞ്ഞു. കൊച്ചിൻ പാഡിൽ ക്ലബ്, കേരള ബാക്ക് വാട്ടർ ചാലഞ്ച്, ഗ്ലോബൽ സെയ് ലിങ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പെരിയാറിൽ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചത്.
സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു ഫ്ലാഗ് ഓഫ് ചെയ്തു. ഐജി ഹർഷിത അട്ടല്ലൂരി സന്നിഹിതയായിരുന്നു. 28 സംസ്ഥാനങ്ങളെയും 8 കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് തുഴച്ചിൽക്കാർ പങ്കെടുത്തു. സ്വീകരണ സമ്മേളനം നടി മിയ ജോർജ് ഉദ്ഘാടനം ചെയ്തു. നിഷ ജോസ്, സിബി മത്തായി, കാൾ അനൂപ് എന്നിവർ പ്രസംഗിച്ചു. ശേഖരിച്ച വെള്ളം പിന്നീട് രാഷ്ട്രപതിക്ക് സമർപ്പിക്കും. ജോസ് കെ. മാണി എംപിയുടെ ഭാര്യയാണു നിഷ.