വൈപ്പിൻകരയുടെ ഉറക്കം കെടുത്തി അണലികൾ; വിദഗ്ധ ചികിത്സയ്ക്ക് കൊച്ചിയിലോ അങ്കമാലിയിലോ എത്തണം
Mail This Article
വൈപ്പിൻ∙ അണലികൾ വീണ്ടും തീരദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ഇടക്കാലത്ത് ഇവയുടെ എണ്ണം കുറഞ്ഞെങ്കിലും വീണ്ടും വർധിച്ചു. നാട്ടുകാരിൽ പലരും കടിയേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. നായരമ്പലം, ഞാറയ്ക്കൽ, എടവനക്കാട്, ചെറായി മേഖലയിലാണ് അണലികൾ കൂടുതൽ. കഴിഞ്ഞ ദിവസം ചെറായി ബേക്കറിക്ക് പടിഞ്ഞാറ് ഭാഗത്ത് വീട്ടമ്മ ഭാഗ്യം കൊണ്ടാണ് പാമ്പു കടിയേൽക്കാതെ രക്ഷപ്പെട്ടത്. ടൈൽ പാകിയ മുറ്റത്ത് കൂട്ടിയ തേങ്ങ ചാക്കിൽ നിറയ്ക്കുമ്പോഴാണ് അണലിയെ കണ്ടത്.
ചെറായി ഗൗരീശ്വരത്തിനു പടിഞ്ഞാറ് വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ വീട്ടുകാർ അണലിയെ കണ്ടെത്തി. ദ്വീപിലെ ആളൊഴിഞ്ഞ് കാടുപിടിച്ച സ്ഥലങ്ങൾ ഇവയുടെ പ്രജനന കേന്ദ്രങ്ങളാണ്. രാത്രി സഞ്ചാരവേളയിൽ ടോർച്ച്, സുരക്ഷിതമായ പാദരക്ഷകൾ തുടങ്ങിയ മുൻകരുതലുകൾ പലരും സ്വീകരിക്കാത്തതും കടിയേൽക്കാൻ സാധ്യത വർധിപ്പിക്കുന്നു.
പാമ്പിനെ കൊല്ലുന്ന കീരികൾ വൈപ്പിനിൽ വർധിച്ചതു മാത്രമാണ് ആശ്വാസമെന്ന് നാട്ടുകാർ പറയുന്നു. പാമ്പുകടിയേറ്റാൽ കൊച്ചി നഗരത്തിലോ അങ്കമാലിയിലോ എത്തിയാലേ വിദഗ്ധ ചികിത്സ ലഭിക്കുവെന്നതാണ് വൈപ്പിൻ നിവാസികൾ നേരിടുന്ന പ്രധാന പ്രശ്നം. വൈപ്പിനിലെ ആശുപത്രികളിൽ വിഷ ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.