മംഗളൂരു സ്ഫോടനം: പ്രതി ഷാരിഖ് കൊച്ചിയിൽ തങ്ങിയത് 8 ഇടങ്ങളിൽ
Mail This Article
കൊച്ചി∙ മംഗളൂരു സ്ഫോടനക്കേസ് പ്രതി ഷാരിഖ് കൊച്ചിയിൽ തങ്ങിയ 8 ഇടങ്ങൾ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ആലുവ റെയിൽവേ സ്റ്റേഷൻ, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ തങ്ങിയ ലോഡ്ജുകളിൽ തെളിവെടുപ്പു നടത്തി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ശേഖരിച്ചു. ലോഡ്ജുകളുടെ വിലാസത്തിലാണു ഷാരിഖിനു തുടർച്ചയായി പാഴ്സലുകൾ എത്തിയിരുന്നത്. ഈ പാഴ്സലുകളുടെ ഉറവിടം കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.ഫോർട്ട്കൊച്ചി, മുനമ്പം എന്നിവിടങ്ങളിൽ തങ്ങിയ ഷാരിഖ് പലരെയും നേരിൽ കണ്ടു സംസാരിച്ചിട്ടുണ്ട്. ഇവരുടെ പട്ടികയും തയാറാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ടു മുതൽ നാലു വരെ ദിവസമാണ് ഓരോ കേന്ദ്രങ്ങളിലും ഇയാൾ താമസിച്ചത്.
ആലുവയിലെ ലോഡ്ജ് മുറി ഒഴിഞ്ഞതിനു ശേഷവും ആ വിലാസത്തിൽ ഷാരിഖിനുള്ള പാഴ്സൽ വന്നിരുന്നു. ഫോണിൽ വിവരം അറിയിച്ചപ്പോൾ ഇയാൾ എത്തി പാഴ്സൽ കൈപ്പറ്റി. പണം സംഘടിപ്പിക്കാനാണു ഷാരിഖ് കേരളത്തിൽ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ലഹരി, ഹവാല ഇടപാടുകളും നടത്തിയതായും സൂചനയുണ്ട്. സ്ഫോടനത്തിൽ പരുക്കേറ്റ ഷാരിഖ് ഇപ്പോൾ മംഗളൂരുവിൽ എൻഐഎയുടെ നിരീക്ഷണത്തിലാണ്.