വ്യാജ വീസ നൽകി തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
Mail This Article
നെടുമ്പാശേരി ∙ വ്യാജ വീസ നൽകി വിദേശത്തേക്ക് ആളെ കടത്തുന്ന സംഘത്തിലെ 2 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കണ്ണൂർ ആലക്കോട് കുന്നേൽ ജോബിൻ മൈക്കിൾ (35), പാലക്കാട് കിനാവല്ലൂർ മടമ്പത്ത് പൃഥ്വിരാജ് കുമാർ (47) എന്നിവരാണ് പിടിയിലായത്. ഇവർ നൽകിയ വ്യാജ വീസയുമായി യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂർ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിൻ ബാബു എന്നിവരെ സ്പെയിനിൽ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞ് നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. നെടുമ്പാശേരിയിൽ മടങ്ങിയെത്തിയ ഇവരെ ഇമിഗ്രേഷൻ വിഭാഗം പിടികൂടി പൊലീസിനു കൈമാറി.
കേസിന്റെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ആണ് മനുഷ്യക്കടത്ത് ഏജന്റുമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. പ്ലസ്ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവർ ആറ് ലക്ഷത്തോളം രൂപ ജോബിനും പൃഥ്വിരാജിനും നൽകിയാണ് വീസ സംഘടിപ്പിച്ചത്. ഇത് വ്യാജമായി നിർമിച്ചതാണ്.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലിക്കായി വീസ ലഭിക്കുന്നതിന് മതിയായ വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്. ഒട്ടേറെ നടപടിക്രമങ്ങളും പൂർത്തിയാക്കണം. വിദ്യാഭ്യാസ യോഗ്യത കുറവുള്ള ആളുകൾക്ക് വ്യാജ വീസ സംഘടിപ്പിച്ച് നൽകി വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി വിടുകയാണ് സംഘം ചെയ്യുന്നത്.
ജോബിൻ മൈക്കിളിനെ കാസർകോട് നിന്നും പൃഥ്വിരാജിനെ പാലക്കാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ആർ.രാജീവ്, എസ്ഐ ടി.എം.സൂഫി, എഎസ്ഐമാരായ ജോർജ് ആന്റണി, എ.എ.രവിക്കുട്ടൻ, ടി.കെ.വർഗീസ്, ടി.എ.ജലീൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.