ADVERTISEMENT

കൊച്ചി∙ നഗരവീഥികളിൽ വരിതെറ്റിച്ചു ചീറിപ്പാഞ്ഞും ഹോൺ മുഴക്കി ഭയപ്പെടുത്തി മറ്റു വാഹനങ്ങൾക്കിടയിലൂടെ കുത്തിക്കയറ്റിയും അഭ്യാസം കാണിക്കുന്ന സ്വകാര്യ ബസ് ഡ്രൈവർമാരെ കുടുക്കാൻ ‘ഗോസ്റ്റ് പട്രോളിങ്ങുമായി’ പൊലീസ്. നഗരത്തിൽ സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങൾ മൂലമുള്ള അപകടവും ബസ് ജീവനക്കാരുടെ ഗൂണ്ടായിസവും പതിവായതോടെയാണു കർശന നടപടിയുമായി പൊലീസ് രംഗത്തിറങ്ങിയത്. വിദ്യാർഥികൾക്കും സ്ത്രീകൾക്കും സ്വകാര്യ ബസുകളിൽ നിന്നു മോശം അനുഭവം ഉണ്ടാകുന്നെന്ന പരാതിയും പൊലീസ് കണക്കിലെടുത്തു.

എറണാകുളം എസിപി പി.രാജ്കുമാർ മുന്നോട്ടുവച്ച ആശയം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ‍ സി.എച്ച്.നാഗരാജു ഒന്നരമാസം മുൻപ് ഉത്തരവിറക്കിയത്. ആദ്യ ദിനങ്ങളിൽ തന്നെ പരീക്ഷണം വിജയം കണ്ടതോടെ നഗരപരിധി മുഴുവൻ പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.തിരക്കേറിയ സമയങ്ങളിൽ നഗരത്തിലോടുന്ന സ്വകാര്യ ബസുകളിൽ മഫ്തിയിൽ പൊലീസിനെ നിയോഗിച്ചു നിയമലംഘനങ്ങൾ തത്സമയം കണ്ടെത്തി ഉടൻ നടപടിയെടുക്കുന്ന രീതിയാണു ഗോസ്റ്റ് പട്രോളിങ്. ട്രാഫിക് പൊലീസിനെ ഉപയോഗിച്ചുള്ള പരിശോധനയ്ക്കും നടപടിക്കും പുറമേയാണു പുതിയ സംവിധാനം.

ബസിലെ യാത്രക്കാരെന്ന രീതിയിൽ സഞ്ചരിക്കുന്ന പൊലീസുകാരെ ബസ് ജീവനക്കാർക്കു തിരിച്ചറിയാനാകില്ല. സാധാരണ പുരുഷ, വനിതാ പൊലീസുകാരെയും ഷാഡോ സംഘത്തിലുള്ളവരെയും ഇതിനായി നിയോഗിക്കുന്നുണ്ട്.  പ്രധാനമായും‍ രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയുമാണു ഗോസ്റ്റ് പട്രോളിങ് നടത്തുന്നത്. അതതു സ്റ്റേഷൻ പരിധികളിൽ കൂടി കടന്നു പോകുന്ന ബസുകളിൽ ഉദ്യോഗസ്ഥർ കയറുകയും അതിർത്തി അവസാനിക്കുമ്പോൾ അവിടെ ഇറങ്ങി മറ്റൊരു ബസിൽ മടങ്ങി വരുകയും ചെയ്യുന്ന രീതിയിലാണു പട്രോൾ ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്.

മത്സര ഓട്ടം, ഡ്രൈവറുടെയോ മറ്റു ജീവനക്കാരുടെയോ ഭാഗത്തു നിന്നുള്ള നിയമലംഘനം, അപമര്യാദയായ പെരുമാറ്റം എന്നിവ ഉണ്ടായാൽ ബസിലുള്ള പൊലീസുകാർ കൺട്രോൾ റൂമിലേക്കു വിവരം കൈമാറും. പ്രശ്നങ്ങളിൽ ഇവർ നേരിട്ടിടപെടില്ല. വിവരം ലഭിച്ചാലുടൻ പൊലീസെത്തി വാഹനം തടഞ്ഞാണു തുടർ നടപടിയെടുക്കുക. ജീവനക്കാരുണ്ടാക്കുന്ന പ്രശ്നങ്ങൾക്കു പുറമേ സ്ത്രീകളെ ശല്യം ചെയ്യാനായി ബസുകളിൽ കയറുന്നവരെയുൾപ്പെടെയാണ് ഇത്തരം പരിശോധനകളിലൂടെ കണ്ടെത്തുന്നത്. ഇത്തരക്കാർക്കെതിരെയും കർശന നടപടിയാണു സ്വീകരിക്കുന്നത്. 

രണ്ടുമാസം മുൻപു ഇടക്കൊച്ചിയിൽ ചീറിപ്പാഞ്ഞെത്തിയ സ്വകാര്യ ബസ് തട്ടി വഴിയാത്രക്കാരൻ മരിച്ച സംഭവത്തോടെയാണു നടപടികൾക്കു തുടക്കമിട്ടത്. നോർത്ത് സ്റ്റേഷൻ പരിധിയിൽ സ്കൂട്ടർ യാത്രികരായ ദമ്പതികളെ തടഞ്ഞു നിർത്തി ബസ് ജീവനക്കാർ മർദിച്ച സംഭവവും എളമക്കരയിൽ നിയമ ലംഘനം ഷൂട്ട് ചെയ്ത മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവവും കൂടിയായതോടെ പൊലീസ് നടപടികൾ കർശനമാക്കുകയായിരുന്നു.

രാവിലെ ബസുകൾ ട്രിപ്പ് തുടങ്ങുന്ന സ്ഥലത്തു തന്നെ ജീവനക്കാരെ പരിശോധിക്കാനും പൊലീസ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർ മദ്യപിച്ചിട്ടില്ല എന്നുറപ്പു വരുത്താനാണിത്. ബസുകൾ ലെയിൻ തെറ്റിക്കുന്നില്ല എന്നുറപ്പു വരുത്താനുള്ള ശ്രമവും പൊലീസ് സമാന്തരമായി നടത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി കെഎസ്ആർടിസി ബസുകളിലേക്കു കൂടി ഗോസ്റ്റ് പട്രോളിങ് വ്യാപിപ്പിച്ചിട്ടുണ്ട്.      

ഗോസ്റ്റ് പട്രോളിങ്: കേസുകൾ 1983

ഗോസ്റ്റ് പട്രോളിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ബസുകൾക്കെതിരെ 1983 പെറ്റിക്കേസുകൾ റജിസ്റ്റർ ചെയ്തതായി സിറ്റി ഡിസിപി എസ്.ശശിധരൻ പറഞ്ഞു. 12,170 ബസുകളിലാണു പൊലീസ് പരിശോധന നടത്തിയത്. അപകടകരമായി വാഹനമോടിച്ച 167 ഡ്രൈവർമാർക്കെതിരെയും മദ്യപിച്ചു വാഹനമോടിച്ച 11 ഡ്രൈവർമാർക്കെതിരെയും നടപടി സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com