കൊച്ചി ∙ ദിവസവും ദൈവത്തോടു പിറ്റേന്നത്തേക്ക് ‘എക്സ്റ്റൻഷൻ’ ചോദിച്ചു ജീവിക്കുന്ന സണ്ണി ന്യൂനസിന് 82–ാം വയസിൽ ഒരാഗ്രഹം. ആഗ്രഹമെന്നു വെറുതേ പറഞ്ഞ് അവസാനിപ്പിക്കാനാവുന്നില്ല, കുറെക്കാലമായി അതു വല്ലാതെ അലട്ടുന്നു. എറണാകുളം ബോട്ട് ജെട്ടി ബിഎസ്എൽഎൽ ഓഫിസിൽ കാർപെന്റർ ആയിരുന്ന ന്യൂനസിന് തന്റെ സഹപ്രവർത്തകരായിരുന്ന 4 പേരെ കാണണം. അവർ ജീവിച്ചിരിപ്പുണ്ടോ എന്നറിയണം.
ന്യൂനസും മറ്റു 4 പേരും ഒന്നിച്ചു നിൽക്കുന്നൊരു പഴയ ചിത്രം മാത്രമാണു കയ്യിലുള്ളത്. രാധാകൃഷ്ണൻ, ശശി, വിജയൻ, മൂർത്തി എന്നീ പേരുകളേ അറിയൂ. ടെലിഫോൺസ് ഡിപ്പാർട്ട്മെന്റ് മറൈൻഡ്രൈവിൽ നടത്തിയ പ്രദർശനത്തിൽ, മറൈൻഡ്രൈവിലെ കെട്ടിടങ്ങളുടെ മാതൃക ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന പടമാണിത്.കൂട്ടുകാർ നാലുപേരും ആലുവ ഭാഗത്തു നിന്നാണെന്നാണു തോന്നൽ. എല്ലാവരും ഐടിഐക്കാർ ആയിരുന്നു.
കാർപെന്ററായിരുന്ന ഷാഹുൽ ഹമീദിനെയും കാണണമെന്നുണ്ടെങ്കിലും ഫോട്ടോ കയ്യിലില്ല. 1970ൽ താൽകാലിക ജോലിക്കാരനായി സർവീസിൽ കയറിയ ന്യൂനസിനു 1985ൽ ക്ലാസ് ഫോർ ജീവനക്കാരനായി സ്ഥിര നിയമനം ലഭിച്ചു. 2000ത്തിൽ വിരമിച്ചു. പെട്ടെന്ന് ഇങ്ങനെയൊരു ആഗ്രഹമെന്തെന്നതിനു വിശദീകരണമൊന്നുമില്ല. പ്രായം 82 ആയില്ലേ, മനസ് പല മുന്നറിയിപ്പുകളും നൽകുമെന്നു ന്യൂനസ്. കൂട്ടുകാരുടെ വിലാസം തിരഞ്ഞു ബിഎസ്എൻഎൽ ഓഫിസിലും മറ്റു പല സ്ഥലങ്ങളിലും അന്വേഷിച്ചില്ലെങ്കിലും കണ്ടെത്താനായില്ല.