കളമശേരി നഗരസഭയ്ക്ക് പുതിയ ശുദ്ധജല സംഭരണി
Mail This Article
കളമശേരി ∙ നഗരസഭാ പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനു ജല സംഭരണി നിർമിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്തു മണ്ണു പരിശോധന ആരംഭിച്ചു. സംഭരണി നിർമിക്കുന്നതിനും വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുമായി 14.31 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. അമൃത് 2.0 പദ്ധതിയിൽ പെടുത്തിയ പദ്ധതിയിൽ 50 ശതമാനം തുക കേന്ദ്ര സർക്കാരും 37.5 ശതമാനം സംസ്ഥാന സർക്കാരും 12.5 ശതമാനം നഗരസഭയും വഹിക്കും.
കുസാറ്റ് പമ്പ്ഹൗസിനു സമീപം 20 ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണിയാണു നിർമിക്കുന്നത്. നിലവിൽ നഗരസഭയിൽ 15025 ഗാർഹിക കണക്‌ഷനാണുള്ളത്. 710 ഗാർഹികേതര കണക്‌ഷനും 11 വ്യവസായ കണക്‌ഷനും 250 പൊതുടാപ്പുകളുമുണ്ട്. 30 എംഎൽഡി ജലം വാട്ടർ അതോറിറ്റി നഗരസഭക്ക് ഇപ്പോൾ നൽകുന്നുണ്ട്. 2035ൽ ആവശ്യം 37 എംഎൽഡിയായും 2050ൽ 40 എംഎൽഡിയായും ആവശ്യം ഉയരുമെന്നു വാട്ടർ അതോറിറ്റി പറയുന്നു.
നഗരസഭാധ്യക്ഷ സീമ കണ്ണൻ, ജില്ലാ ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടൻ, കൗൺസിലർമാരായ പ്രമോദ് തൃക്കാക്കര, കെ.യു.സിയാദ്, റഫീക്ക് മരയ്ക്കാർ, പ്രിയ ബാബു, റോസ്മേരി പിയൂസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ അഗസ്റ്റിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മണ്ണ് പരിശോധന.