മൂവാറ്റുപുഴ∙ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നു മൂവാറ്റുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറി ഉൾപ്പെടെ 2 പേരെ സസ്പെൻഡ് ചെയ്തു. ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തിയ സഹകരണ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതുതായി ചുമതലയേറ്റ ഭരണസമിതിയാണ് നടപടി സ്വീകരിച്ചത്.
സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.വി. സിജ മോൾ, ബാങ്ക് ക്ലാർക്കായ എം.ജി. പ്രവീൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രവീണിനെ മുൻപും സസ്പെൻഡ് ചെയ്തിരുന്നു.മാസങ്ങൾക്കു മുൻപ് നിർദേശിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനാൽ മുൻ അഡ്മിനിസ്ട്രേറ്റർക്കും സഹകരണ ജീവനക്കാർക്കും എതിരെ ഗുരുതര പരാമർശത്തോടു കൂടി പുതിയ ഭരണസമിതിക്ക് ഈ മാസം 23നു വിജിലൻസ് സഹകരണ റജിസ്ട്രാർ വീണ്ടും കത്തു നൽകി.
ഇതേ തുടർന്നു ബാങ്ക് ഭരണ സമിതി നിയമോപദേശം തേടിയിരുന്നു. നോട്ടിസ് കൊടുത്ത് മറുപടിക്കു കാത്തു നിൽക്കേണ്ടെന്നും ഗൗരവകരമായ കുറ്റമായതിനാൽ നടപടി അടിയന്തരമായി വേണമെന്നുമായിരുന്നു ഉപദേശം ലഭിച്ചത്. തുടർന്നാണ് ബാങ്ക് ഭരണസമിതി ഇരുവരെയും സസ്പെൻഡ് ചെയ്തതെന്നു ബാങ്ക് പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു.
ഇവർക്കെതിരെ ബാങ്ക് തല അന്വേഷണം നടത്തി കുറ്റപത്രം നൽകാൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് ഭരണസമിതിയുടെ കീഴിലായിരുന്ന ബാങ്കിൽ നിന്നു വായ്പകളുടെ പേരിൽ കോടികളുടെ തട്ടിപ്പാണു നടന്നത്.
ഇതിനെതിരെ ഒട്ടേറെ പരാതികൾ ലഭിച്ചതിനെ തുടർന്ന് സഹകരണ റജിസ്ട്രാർ ഭരണ സമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇവരും ക്രമക്കേടുകൾ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ല.