ഭക്ഷണത്തെച്ചൊല്ലി തർക്കം; ഒരാൾക്കു കഴുത്തിനു വെട്ടേറ്റു
Mail This Article
ആലങ്ങാട് ∙ ഭക്ഷണത്തെ ചൊല്ലി അതിഥിത്തൊഴിലാളികൾ തമ്മിൽ തർക്കം. ഒരാൾക്കു കഴുത്തിനു വെട്ടേറ്റു. കഴുത്തിനു ഗുരുതര പരുക്കേറ്റ അസം മുരിഗാവ് ബുരാഗാവ് സ്വദേശി അബ്ദുല്ലയെ (ജോഹു–30) കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു അക്രമം നടന്നത്.
ആലങ്ങാട് കുന്നേൽ എഴുവച്ചിറ ഭാഗത്തെ വാടകവീട്ടിൽ ഒരേ മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇവിടെ വച്ചാണു ഭക്ഷണത്തെ ചൊല്ലി വാക്കുതർക്കം നടന്നത്. തുടർന്നു സുഹൃത്തായ അമീർ ഹംസ അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു അബ്ദുല്ലയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.
ശബ്ദം കേട്ടു ഓടിക്കൂടിയ നാട്ടുകാരാണു വെട്ടേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരുക്കേറ്റ അബ്ദുല്ലയുടെ കഴുത്തിൽ 22 തുന്നിക്കെട്ടുകൾ ഉണ്ടെന്നു ഡോക്ടർ പറഞ്ഞു. ആലങ്ങാട് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണം നടത്താൻ ഉപയോഗിച്ച കത്തി പൊലീസ് വീടിനുള്ളിൽ നിന്നു കണ്ടെടുത്തു.വെട്ടി പരുക്കേൽപിച്ച അസം മുരിഗാവ് ബുരാഗാവ് സ്വദേശി അമീർ ഹംസ (27) ഒളിവിലാണ്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.