'കുട്ടികൾ വിദേശ പഠനത്തിന് പോകുന്നതെന്തിനെന്ന് ചിന്തിക്കണം, അവിടെയെന്താണ് ഇത്ര മെച്ചം': എ.വിജയരാഘവൻ
Mail This Article
കൊച്ചി ∙ കേരളത്തിൽ നിന്ന് ഇത്രയേറെ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി വിദേശത്തു പോകുന്നത് എന്തിനെന്ന് ചിന്തിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. കുസാറ്റിൽ കൊച്ചി സർവകലാശാല എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘അവിടെയെന്താണ് ഇത്ര മെച്ചം. അവർ സാമ്പത്തിക തകർച്ചയിലാണ്. അവിടെ കുട്ടികളെ കിട്ടുന്നില്ല. മികച്ച അക്കാദമിക് നിലവാരവും സൗകര്യങ്ങളുമില്ലാത്ത അവിടേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യാൻ നമ്മുടെ നാട്ടിൽ ആളുകളുണ്ട്. മകനെ കാനഡയിലേക്ക് അയച്ചെന്ന് ഒരു അച്ഛനും അമ്മയും അഭിമാനത്തോടെ പറയുന്നതു കേട്ടു.
Read also: ഇനി ഡീസലടിക്കും, ലാഭത്തിൽ !; കർണാടകയിൽ നിന്ന് ഡീസൽ നിറച്ചാൽ മാസം 7 ലക്ഷത്തോളം രൂപ ലാഭം
അത്യാവശ്യം കാശുള്ള ഒരു സുഹൃത്ത് മകനെ ഓസ്ട്രേലിയയ്ക്കു വിട്ടു. അവിടെ അവൻ എന്താ ചെയ്യുന്നത്? അവിടുത്തെ കന്റീനിൽ രാവിലത്തെ എല്ലാ ചെമ്പും കഴുകി വച്ചിട്ടുവേണം പയ്യനു കോളജിൽ പോകാൻ. അവിടുത്തെ ആളുകൾ ചെയ്യാത്ത അപകടകരമായ ജോലികൾ ചെയ്യാനുള്ള നിർബന്ധപത്രത്തിൽ ഒപ്പിട്ടുനൽകിയാണ് ഉന്നതവിദ്യാഭ്യാസമെന്ന നിലയ്ക്ക് കയറ്റിവിടുന്നത്.
അല്ലാതെ കേംബ്രിജ് സർവകലാശാല വെട്ടിപ്പിടിക്കാനല്ല. ആൽബർട്ട് ഐൻസ്റ്റീൻ പഠിപ്പിച്ച കോളജിൽ നിന്നു നവീന വിജ്ഞാനത്തിൽ ബിരുദം നേടാനുമല്ല. വീടു വിറ്റു പോവുകയാണ്. അപകടകരമായ പരിണാമമാണ് സംഭവിക്കുന്നത്’’. വിജയരാഘവൻ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് എ.എസ്.സിനേഷ് അധ്യക്ഷത വഹിച്ചു.
പ്രോവൈസ്ചാൻസലർ ഡോ.പി.ജി.ശങ്കരൻ, ഹരിലാൽ, ഡോ.പി.കെ.ബേബി, ഡോ.ആൽഡ്രിൻ ആന്റണി, നമിത ജോർജ്, ഡോ.ജി.അജിത്കുമാർ, എം.എ.അജിത്കുമാർ, എസ്.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഡോ.മധു വാസുദേവൻ, ഡോ.വി.മീര, ഡോ.കെ.അജിത എന്നിവർ പ്രസംഗിച്ചു.
കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രനയങ്ങളുടെ ഫലമാണെന്ന് അസോസിയേഷൻ വാർഷിക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു മന്ത്രി പി.രാജീവ് പറഞ്ഞു. പ്രസിഡന്റ് എ.എസ്.സിനേഷ് അധ്യക്ഷത വഹിച്ചു. പ്രോവൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ, കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, ജോഷി പോൾ, ഡോ.ജയിംസ് വർഗീസ്, നമിത ജോർജ്, എസ്.മോഹൻദാസ്, പി.കെ.പത്മകുമാർ, മഞ്ജു തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.