ബെന്നിച്ചാ, കൊടുകൈ; എടിഎമ്മിൽ മറന്നുവച്ച 10,000 രൂപ ബാങ്ക് അധികൃതർക്ക് കൈമാറി ഓട്ടോ ഡ്രൈവർ
Mail This Article
മൂവാറ്റുപുഴ∙ ഓട്ടോഡ്രൈവർ കൊച്ചുകുടി ബെന്നി സ്കറിയയുടെ ബാങ്ക് അക്കൗണ്ടിൽ ആകെ 1500 രൂപയേ ഉണ്ടായിരുന്നുള്ളൂ. അതെടുത്ത് ഓട്ടോയുടെ ചില അറ്റകുറ്റപ്പണികൾ തീർക്കാൻ വേണ്ടിയാണ് ആവോലിയിലെ എസ്ബിഐ എടിഎമ്മിൽ എത്തിയത്. എടിഎമ്മിൽ കാർഡ് ഇട്ട് തുക അടിക്കുന്നതിനു മുൻപേ കാഷ് ഡിസ്പെൻസറിൽ നോക്കിയ ബെന്നി കണ്ടതു പതിനായിരം രൂപ. ആ പണം തന്റേതല്ലെന്ന് ഉറപ്പുണ്ടായിരുന്ന ബെന്നി ബാങ്ക് അധികൃതരെ വിളിച്ചു വരുത്തി ആ തുക തിരികെ ഏൽപിച്ചു.
ആരോ എടിഎം കാർഡ് ഉപയോഗിച്ചു പണം പിൻവലിച്ചെങ്കിലും പണം ഡിസ്പെൻസറിൽ നിന്ന് എടുക്കാൻ മറന്നതോ മെഷീനിൽ നിന്ന് പണം വരാൻ വൈകിയതു കൊണ്ട് ട്രാൻസാക്‌ഷൻ നടന്നില്ലെന്നു തെറ്റിദ്ധരിച്ചു പോയതോ ആകാം എന്നാണു ബാങ്ക് അധികൃതർ പറയുന്നത്. ഇതിനിടയിലാണ് ബെന്നി എടിഎമ്മിൽ എത്തിയത്.
പണം കണ്ടതോടെ ബെന്നി മുൻ ജില്ല പഞ്ചായത്തംഗം ഡോളി കുര്യാക്കോസിനെ വിളിച്ചു വിവരം പറഞ്ഞു. ഇവരുടെ നിർദേശപ്രകാരം പൊലീസിനെയും ബാങ്ക് അധികൃതരെയും അറിയിച്ചു. തുടർന്ന് ബാങ്ക് ജീവനക്കാർ എത്തി പണം ബെന്നിയിൽ നിന്നു കൈപ്പറ്റി. പണം യഥാർഥ ഉടമയ്ക്കു തിരികെ നൽകണമെന്നു മാത്രമാണ് ബെന്നി ആവശ്യപ്പെട്ടത്. മുൻപ് ഓട്ടോറിക്ഷയിൽ നിന്നു കളഞ്ഞു കിട്ടിയ യാത്രക്കാരിയുടെ സ്വർണമാല തിരികെ നൽകിയും ബെന്നി മാതൃകയായിട്ടുണ്ട്.