പൊലീസ് ചമഞ്ഞു മോഷണം: പ്രതികൾ റിമാൻഡിൽ
Mail This Article
കൊച്ചി ∙ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി അറുപതുകാരിയുടെ സ്വർണാഭരണം കവർന്ന കേസിൽ അറസ്റ്റിലായ 4 പേർ റിമാൻഡിൽ. കർണാടക ബിദർ ചിദ്രി റോഡ് ബദറുദ്ദിൻ കോളനി സ്വദേശികളായ അസദുല്ല അഫ്‌സൽ അലിഖാൻ (33), ടക്കി അലി (41), മുഹമ്മദ് അൽ (22), അസ്കർ അൽ (41) എന്നിവരെയാണു റിമാൻഡ് ചെയ്‌തത്. ബൈക്കിൽ കടന്നുകളഞ്ഞ അഞ്ചാമനായി അന്വേഷണം ഊർജിതമാക്കി. കേരളത്തിൽ വ്യാപക കവർച്ചയ്ക്കാണു സംഘം ലക്ഷ്യമിട്ടതെന്നാണ് പൊലീസ് പറയുന്നത്.
സൗത്ത് മേൽപാലത്തിനു സമീപത്തുവച്ച് കവർച്ച നടത്തി കടന്ന സംഘത്തിന്റെ സിസിടിവി ദ്യശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ചു കൊച്ചി സിറ്റി പൊലീസ് സംഘം അന്വേഷിച്ചിറങ്ങിയതോടെ രണ്ടാഴ്ചയ്ക്കകം മോഷണസംഘം കുടുങ്ങി. ഇവർ തമിഴ്‌നാട്, കർണാടക പൊലീസുകൾക്കും പ്രശ്നമായിരുന്നു. മോഷണസംഘത്തിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കണ്ടെടുത്തു. മോഷണ ഉരുപ്പടികൾ വിറ്റുകിട്ടിയ പണമാണിത് എന്നാണു സൂചന. മഹാരാഷ്ട്രയിലും കർണാടകയിലും മോഷണസംഘം നടപ്പാക്കിയ വിജയിച്ച രീതിയുമായാണ് കേരളത്തിലേക്കു കടന്നത്. ഈ രീതിയിൽ ആലപ്പുഴയിലും കൊല്ലത്തും കവർച്ച നടത്തി.
കൊച്ചിയിൽ മരടിൽ കവർച്ചയ്ക്കു പദ്ധതിയിട്ടെങ്കിലും ആളുകൂടിയതിനാൽ നടന്നില്ല. തുടർന്നാണ് സൗത്ത് മേൽപാലത്തിനു സമീപം ഒരു സ്ത്രീയെ തടഞ്ഞ് ആഭരണങ്ങൾ കവർന്നത്. കവർച്ചയ്ക്കു ശേഷം ബൈക്കിലും കാറിലുമായി വേഷം മാറി സംഘം ജില്ല വിട്ടു. തൃശൂരിൽ കവർച്ച നടത്തി കൊച്ചിയിലേക്കു തിരികെ വരുന്നതിനിടെയാണു കഴിഞ്ഞ ദിവസം മുളവുകാട് കണ്ടെയ്‌നർ റോഡിൽ ടോൾ പ്ലാസയ്ക്കു സമീപം പിടിയിലായത്. എസിപി പി.രാജ്കുമാറിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലെ പൊലീസ് സംഘം സംയുക്തമായാണ് മോഷണസംഘത്തെ പിടികൂടിയത്.