പൈതൃകനിന്ദ; ഒരു കോടിയിലേറെ മുടക്കി സർക്കാർ ഏറ്റെടുത്ത 2 ജൂതഭവനങ്ങൾ തകർന്നു വീഴാറായി
Mail This Article
പറവൂർ∙ നവീകരിച്ചു മ്യൂസിയമാക്കാൻ മുസിരിസ് പൈതൃക പദ്ധതിയിൽ ഏറ്റെടുത്ത ജൂതഭവനങ്ങൾ നശിക്കുന്നു. പറവൂർ, കോട്ടയിൽ കോവിലകം സിനഗോഗുകൾക്കു സമീപത്തെ ഓരോ ജൂതഭവനങ്ങൾ 4 വർഷം മുൻപ് ഏറ്റെടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ല. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ വീടുകൾ നിലംപൊത്തുന്ന അവസ്ഥയിലാണ്. 1950കളിൽ ജൂതന്മാർ ഇവിടം വിട്ടപ്പോൾ നാട്ടുകാർ വാങ്ങിയ വീടുകളാണ് ഇവ.
യഹൂദ പൈതൃക സംരക്ഷണം ലക്ഷ്യമാക്കിയാണു സിനഗോഗുകൾക്കു സമീപത്തെ ജൂതഭവനങ്ങൾ സർക്കാർ വിലകൊടുത്തു വാങ്ങിയത്. 7 സെന്റും വീടും ഉൾപ്പെടുന്ന പറവൂരിലെ ജൂതഭവനം 76 ലക്ഷം രൂപയ്ക്കും 9.5 സെന്റും വീടും ഉൾപ്പെടുന്ന കോട്ടയിൽ കോവിലകത്തെ ജൂതഭവനം 58 ലക്ഷം രൂപയ്ക്കും വാങ്ങി. മേൽക്കൂര തകർന്ന പറവൂരിലെ ജൂതഭവനത്തിന്റെ മുകളിൽ ഷീറ്റ് വലിച്ചു കെട്ടിയിരിക്കുകയാണ്. ഭിത്തികൾക്കു ബലക്ഷയമുള്ള ഈ വീടു നിലംപൊത്തിയാൽ സമീപവാസിയുടെ വീടിനും കേടുപാടുകൾ സംഭവിക്കും.
പാഴ്ചെടിയും വള്ളിപ്പടർപ്പും മൂടിയ നിലയിൽ പ്രേതാലയം പോലെയായി കോട്ടയിൽ കോവിലകം ജൂതഭവനം. മുസിരിസ് പദ്ധതിയിൽ ഏറ്റെടുത്ത സാഹിത്യകാരൻ പി.കേശവദേവിന്റെ കെടാമംഗലത്തെ ജന്മഗൃഹവും സംരക്ഷണമില്ലാത്തതിനാൽ നശിക്കുകയാണ്. പൈതൃകസ്മാരകങ്ങൾ ലക്ഷങ്ങൾ മുടക്കി ഏറ്റെടുത്ത ശേഷം തിരിഞ്ഞു നോക്കാതെ നശിപ്പിക്കുന്ന അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്.