ADVERTISEMENT

കൊച്ചി ∙ ‘‘സിനിമിയിലെ രംഗങ്ങൾ 1980 പശ്ചാത്തലത്തിലുള്ളതാണ്. എൺപതുകളുടെ സ്വരമാധുരി പാട്ടിലുണ്ടാകണം. ഗായകൻ ജയചന്ദ്രൻ മതി. ഗായിക വാണി ജയറാമിനെപ്പോലെ പാടുന്ന ഒരാൾ’’. തന്റെ ആദ്യ സിനിമയായ ‘1983’ലെ പാട്ടൊരുക്കങ്ങൾക്കിടെ സംവിധായകൻ എബ്രിഡ് ഷൈൻ സംഗീതസംവിധായകൻ ഗോപിസുന്ദറിനോട് ആവശ്യപ്പെട്ടത് ഇതായിരുന്നു

വാണി ജയറാമിനെപ്പോലെ പാടുന്നത് വാണി ജയറാം മാത്രമാണ്. നമുക്ക് വാണിയമ്മയെ തന്നെ വിളിക്കാം എന്നായി ഗോപിസുന്ദർ. ആ ഒറ്റവിളിയിൽ ഓലഞ്ഞാലിക്കുരുവി ഇളങ്കാറ്റുപോലെ ഇങ്ങുവന്നു.മലയാളത്തിൽ ഇടവേളയ്ക്ക് ശേഷം വാണി ജയറാമിന് ഹിറ്റുകൾ നൽകിയ രണ്ടു സിനിമകളും എബ്രിഡ് ഷൈൻ സംവിധാനം ചെയ്തതാണ്.

 

1983ൽ ഗോപിസുന്ദറിന്റെ സംഗീതത്തിൽ ‘ഓല‍ഞ്ഞാലിക്കുരുവിയും’ ജെറി അമൽദേവിന്റെ ഈണത്തിൽ ആക്ഷൻ ഹീറോ ബിജുവിലെ ‘പൂക്കൾ പനിനീർപ്പൂക്കളും’. രണ്ടു പാട്ടുകളും മെലഡിയുടെ മഞ്ഞുതുള്ളിപോലെ മലയാളിയുടെ ഹൃത്തടങ്ങളിൽ അലിയാതെ കിടക്കുന്നു. എന്നാൽ യുഗ്മഗാനങ്ങൾക്ക് സംസ്ഥാന സർക്കാർ പുരസ്കാരം നൽകില്ല എന്ന നിബന്ധനയുള്ളതിനാൽ പാട്ടുകൾ അവാർഡിന് പരിഗണിക്കപ്പെട്ടില്ല.

 

പാടിയ മിക്ക ഭാഷകളിലും പുരസ്കാരം നേടിയ വാണി ജയറാമിന് മലയാളത്തിൽ ഒരു സംസ്ഥാന പുരസ്കാരം കിട്ടിയിരുന്നില്ല.വാണിയമ്മയുടെ ശബ്ദത്തിന്റെ പവറും ആലാപനശൈലിയും വാക്കുകൾ ഉച്ചരിക്കുന്ന യുണീക്ക് ആയ രീതിയും സ്പഷ്ടതയും കണ്ടുതന്നെ ചെയ്തതാണ് ആ പാട്ടുകൾ.

റിക്കോർഡിങ് സമയത്ത് വാണിയമ്മ ഒറ്റ ടേക്കിൽത്തന്നെ പാടിത്തീർക്കുകയായിരുന്നു. ഈ ജനറേഷനിൽ പോലും അങ്ങനെ പാടുന്നവർ വിരളമാണ്. എങ്ങനെയാണ് അങ്ങനെ പാടുന്നത്, പഴയ കാലത്തെ പാട്ട് റെക്കോ‍ഡിങ് രീതികൾ, അനുഭവങ്ങൾ എല്ലാം വളരെ വിശദമായി നമ്മളോടു പറഞ്ഞുതരും’’. ഗോപിസുന്ദർ പറഞ്ഞു.

വാണിയമ്മയാണ് കൂടെപ്പാടുന്നത് എന്നു പറയുമ്പോൾ ദാസേട്ടനും ജയേട്ടനും അതൊരു വലിയ സന്തോഷമായിരുന്നു. വാണിയമ്മ പാടിയത് ഇരുവരും കേട്ടശേഷമാണ് അവർ പാടിയത്. സംഗീതത്തെക്കുറിച്ച് അപാര ജ്ഞാനമായിരുന്നു. നമുക്ക് വേണ്ടത് കൃത്യമായി തരും.ഒരു കുഞ്ഞിനെ നോക്കുന്നതു പോലെയാണ് വാണിയമ്മയുടെ ഭർത്താവ് ജയരാമൻസാർ അവരെ കൊണ്ടു നടന്നിരുന്നത്. അത്ര ആഴത്തിലുള്ള ബന്ധം അവർക്കിടയിൽ ഉണ്ടായിരുന്നു’’. എബ്രിഡ് ഷൈൻ പറഞ്ഞു.

സംഗീതസാന്ദ്രമായ ഓർമകളോടെ മൂവാറ്റുപുഴയും

മൂവാറ്റുപുഴ∙ വാൽക്കണ്ണെഴുതിയ മധുര വാണിയുടെ ഓർമകൾ മൂവാറ്റുപുഴയ്ക്കുമുണ്ട്. 1983 ജനുവരി 23നു ഞായറാഴ്ച മഞ്ഞുവീണ സന്ധ്യയിൽ മൂവാറ്റുപുഴ സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്നാണു വാണിജയറാമിന്റെ ആലാപനമാധുര്യം മൂവാറ്റുപുഴ നേരിട്ടറിഞ്ഞത്. മേളയുടെ സ്പെഷൽ പ്രോഗ്രാമായിരുന്നു വാണി ജയറാമിന്റെ ഗാനമേള. 

'തിരുവാഭരണം ചാർത്തിയ നിൻ മേനി' എന്ന ഗാനമായിരുന്നു ആദ്യം ആലപിച്ചത്. സംഗീത സംവിധായകൻ വി. ദക്ഷിണാമൂർത്തിക്കും ശങ്കർ, പൂർണ്ണിമ ജയറാം, ബാലചന്ദ്ര മേനോൻ, മല്ലി ഇറാനി, കലാരഞ്ജിനി തുടങ്ങിയ താരങ്ങൾക്കും നൽകിയ സ്വീകരണത്തോടനുബന്ധിച്ചായിരുന്നു വാണിയുടെ ഗാനമേള. വാണി ജയറാം വിടവാങ്ങുമ്പോൾ മൂവാറ്റുപുഴയും സംഗീതസാന്ദ്രമായ ഓർമകളോടെ അതുല്യ കലാകാരിക്ക്  പ്രണാമം അർപ്പിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com