10 രൂപയുടെ 3000 ഉച്ചയൂണുകൾ; 120 പേർക്ക് ഒരേ സമയം ഇരുന്നു കഴിക്കാം; ‘സമൃദ്ധി @ കൊച്ചി’ വികസിപ്പിക്കുന്നു
Mail This Article
കൊച്ചി ∙ കോർപറേഷന്റെ ജനകീയ ഹോട്ടലായ ‘സമൃദ്ധി @ കൊച്ചി’ വികസിപ്പിക്കുന്നു. 45 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണ ജോലികൾ ഒരു മാസത്തിനകം പൂർത്തിയാക്കും. ആളുകൾക്കു ഭക്ഷണം ഇരുന്നു കഴിക്കാനുള്ള ഡൈനിങ് ഏരിയയും കുടുംബശ്രീ ഉൽപന്നങ്ങൾ വിപണനം ചെയ്യാനുള്ള കൗണ്ടറുകളുമാണു സജ്ജമാക്കുന്നത്.
ഒപ്പം, അടുക്കളയുടെ ശേഷിയും വർധിപ്പിക്കും.സമൃദ്ധിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ നവീകരണ ജോലികൾ ആരംഭിച്ചു.നിലവിൽ പ്രതിദിനം 10 രൂപയുടെ 3000 ഉച്ചയൂണുകളാണു സമൃദ്ധിയിൽ വിൽക്കുന്നത്. എന്നാൽ ആളുകൾക്ക് ഇരുന്നു കഴിക്കാനുള്ള സൗകര്യമില്ല. പ്രായമായവർ ഉൾപ്പെടെ ഇതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് 120 പേർക്ക് ഒരേ സമയം ഇരുന്നു കഴിക്കാൻ സൗകര്യമുള്ള ഡൈനിങ് ഏരിയ സജ്ജമാക്കുന്നത്.
Also read: ഒടുവിൽ ദൃശ്യം പതിഞ്ഞു ഒന്നല്ല, രണ്ട് പുലി
കുടുംബശ്രീയുടെ സ്റ്റാളുകൾ കൂടി തയാറാകുന്നതോടെ കുടുംബങ്ങൾ ഉൾപ്പെടെ കൂടുതൽ പേർ സമൃദ്ധിയെ തേടിയെത്തുമെന്നു പ്രതീക്ഷിക്കുന്നു.മേയർ എം. അനിൽകുമാർ, സ്ഥിര സമിതി അധ്യക്ഷൻമാരായ പി.ആർ. റെനീഷ്, ഷീബ ലാൽ എന്നിവരുടെ മേൽനോട്ടത്തിലാണു ‘സമൃദ്ധി @ കൊച്ചി’യുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
നോർത്ത് പരമാര റോഡിൽ പ്രവർത്തിക്കുന്ന ‘സമൃദ്ധി’ ഇതിനകം ഒരു വർഷം പൂർത്തിയാക്കുകയും സംസ്ഥാനതലത്തിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.ഊണിനു പുറമേ കുറഞ്ഞ വിലയിൽ പ്രഭാത ഭക്ഷണവും അത്താഴവും സമൃദ്ധി വഴി വിൽക്കുന്നുണ്ട്. ഒപ്പം പാഴ്സലായി പൊതിച്ചോറും നൽകുന്നു.
സമൃദ്ധിയെ സുസ്ഥിര വികസന മാതൃകയായി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു കോർപറേഷൻ പദ്ധതികൾ ആവിഷ്്കരിക്കുന്നത്. സർക്കാരിൽ നിന്നുള്ള സബ്സിഡിക്കു പുറമേ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നു സംഭാവനയും സ്വീകരിച്ചാണു സമൃദ്ധിയുടെ പ്രവർത്തനം.