കാലടി∙ കാലടി-മലയാറ്റൂർ റോഡിൽ പുറമ്പോക്ക് കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജി എൻ.രഞ്ജിത് കൃഷ്ണന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പരാതിക്കാരുടെയും സാന്നിധ്യത്തിൽ നേരിട്ടു പരിശോധന നടത്തി.
2019ലെ ഹൈക്കോടതി ഉത്തരവ് പൂർണമായും നടപ്പാക്കാത്തതിനെതിരെ കലക്ടർക്കെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ ജസ്റ്റിസ് മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ് പ്രകാരമായിരുന്നു പരിശോധന. ആക്‌ഷൻ കൗൺസിലിനു വേണ്ടി ടി.ഡി. സ്റ്റീഫനാണ് കോടതിയലക്ഷ്യ കേസ് നൽകിയിരുന്നത്.
തഹസിൽദാർ, സർവേയർ, ഡിഎൽഎസ്എ സ്റ്റാഫ്, സിഐയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ടി.ഡി.സ്റ്റീഫൻ, നെൽസൻ മാടവന, അഖിൽകുമാർ, സാജു തറനിലം മനോജ് നാൽപാടൻ, ഡെന്നിസ് കെ.പോൾ എന്നിവരും ആക്‌ഷൻ കൗൺസിൽ അഭിഭാഷകൻ എ.ആർ.ബിജോയിയും സന്നിഹിതരായിരുന്നു.
കാലടി പട്ടണം മുതൽ മലയാറ്റൂർ അടിവാരം വരെ 11 കിലോമീറ്റർ പരിശോധന നടത്തി. ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജി അന്വേഷണ റിപ്പോർട്ട് കോടതിക്കു കൈമാറും. 2019 ലെ കോടതി ഉത്തരവ് പ്രകാരം 11 കിലോമീറ്റർ റോഡിലെ പുറമ്പോക്കാണ് അളന്നു തിട്ടപ്പെടുത്തി ഒഴിപ്പിക്കേണ്ടത്.
എന്നാൽ ഇതുവരെ എട്ടര കിലോമീറ്റർ മാത്രമേ അളന്നിട്ടുള്ളൂ. അളന്ന സ്ഥലങ്ങളിൽ കണ്ടെത്തിയ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിച്ചിട്ടില്ലെന്നും ഉന്നതരായ കയ്യേറ്റക്കാരെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്നുമായിരുന്നു ആക്‌ഷൻ കൗൺസിലിന്റെ പരാതി.
പല സ്ഥലത്തും 20 മുതൽ 25 മീറ്റർ വരെ വീതിയുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ വീതി 7 മീറ്ററായി കുറഞ്ഞിരിക്കുന്നു. ചില സ്ഥലങ്ങളിൽ പുറമ്പോക്ക് ഒഴിപ്പിച്ച സ്ഥലങ്ങൾ വീണ്ടും കയ്യേറിയിട്ടുണ്ട്. അളവ് നടന്നിട്ടുള്ള പല ഭാഗങ്ങളും പഴയ സർവേ പ്രകാരം വീണ്ടും അളക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആക്‌ഷൻ കൗൺസിൽ വ്യക്തമാക്കി.