വൈപ്പിൻ∙ ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച് പല്ല് അടിച്ചു കൊഴിച്ച കേസിൽ എസ്എഫ്‌ഐ വൈപ്പിൻ ഏരിയ സെക്രട്ടറി അറസ്റ്റിൽ. ഞാറയ്ക്കൽ മരോട്ടിക്കപ്പറമ്പിൽ ഇനോഷ് (21) ആണ് അറസ്റ്റിലായത്. ഞാറയ്ക്കൽ സഹോദര നഗർ ഉത്സവത്തിനിടെ ഇനോഷും മറ്റു 3 പേരും ചേർന്ന് എടവനക്കാട് സ്വദേശിയായ അനന്തുവിനെ ആക്രമിച്ചെന്നാണ് കേസ്. ഇടിയേറ്റ് അനന്തുവിന്റെ മുൻനിരയിലെ 2 പല്ലുകൾ നഷ്ടപ്പെട്ടു. ചുണ്ടിലും ശരീരത്തും പരുക്കുണ്ട്. മുൻ വൈരാഗ്യമാണെന്ന് ആക്രമണത്തിനു പ്രേരണയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾ ഒളിവിലാണ്.
ഇതിനിടെ പൊലീസ് ഏകപക്ഷീയമായ നിലപാട് എടുത്ത് എസ്എഫ്ഐ ഭാരവാഹിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകർ ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി. സിപിഎം ഏരിയ സെക്രട്ടറി എ.പി.പ്രിനിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് എൻ.എസ്.സൂരജ് അധ്യക്ഷത വഹിച്ചു. എന്നാൽ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും നിയമം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഞാറയ്ക്കൽ ഇൻസ്പെക്ടർ രാജൻ കെ.അരമന അറിയിച്ചു.
വധശ്രമക്കേസിൽ എസ്എഫ്ഐ വൈപ്പിൻ ഏരിയ സെക്രട്ടറി അറസ്റ്റിലായ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിക്കിടെ നേതാവ് ഉൾപ്പെടെയുള്ളവരുടെ ആക്രമണത്തിൽ മറുഭാഗത്ത് ഉള്ളവർക്ക് പരുക്കേൽക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഞാറയ്ക്കൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തതെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. കേസ് ഒതുക്കി തീർക്കാൻ പാർട്ടി തലത്തിൽ നടന്ന നീക്കങ്ങൾ പരാജയപ്പെട്ടതോടെ നേതാവ് റിമാൻഡിൽ ആയെന്ന് അവർ ചൂണ്ടിക്കാട്ടി.