ADVERTISEMENT

കൊച്ചി ∙ ഇന്നലെ 2.30ന് ബ്രഹ്മപുരം പ്ലാന്റിലേക്കു മാലിന്യവുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു. പ്ലാന്റിനു സമീപത്തുള്ള പുത്തൻകുരിശ്, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണു സമരസമിതി വാഹനങ്ങൾ തടഞ്ഞത്.

ernakulam-waste

തീ പൂർണമായി അണയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇനി പ്ലാന്റിലേക്കു മാലിന്യവുമായി എത്തുന്ന വാഹനങ്ങൾ കടത്തിവിടില്ലെന്നാണ് സമരസമിതി നിലപാട്.

Also read: രാസവായു ശ്വസിച്ചാൽ താൽക്കാലിക വന്ധ്യത; സ്ത്രീകളിൽ 2 മാസം തികയും മുൻപ് ഗർഭം അലസും

പുത്തൻകുരിശ് പഞ്ചായത്ത് അംഗം ടി.എസ്.നവാസ്, കുന്നത്തുനാട് പഞ്ചായത്ത് അംഗം എം.വി. യൂനസ് എന്നിവരുടെ നേതൃത്വത്തിലാണ് ലോറികൾ തടഞ്ഞത്.

അനിശ്ചിതകാല സമരം

ഇന്നു മുതൽ പ്ലാന്റിനു സമീപം പന്തൽകെട്ടി അനിശ്ചിതകാല സമരം നടത്തുമെന്നു ജനകീയ സമരസമിതി അറിയിച്ചു.

12 പേർ ചികിത്സ തേടി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച് 12 പേർ ആശുപത്രികളിൽ ചികിത്സ തേടി. വടവുകോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 2 പേരും ബ്രഹ്മപുരം സബ് സെന്ററിൽ 10 പേരുമാണ് എത്തിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം ഒപി പ്രവർത്തിച്ചു. ഇവരെ നിരീക്ഷണ ശേഷം മരുന്നു നൽകിവിട്ടു.

Also read: കഴിഞ്ഞവർഷം കളമശേരിയിലും ബ്രഹ്മപുരത്തും മാലിന്യത്തിനു തീപിടിച്ചത് ഒരേ ദിവസം; ആശങ്കയിൽ ജനം

രക്ഷാപ്രവർത്തനം

മാലിന്യ സംസ്കരണകേന്ദ്രത്തെ 12 ഭാഗങ്ങളാക്കി തിരിച്ചാണു തീപിടിത്തം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ അഗ്നിരക്ഷാസേന നടത്തുന്നത്. 30 യൂണിറ്റുകളും 200 ജീവനക്കാരുമാണു രംഗത്തുള്ളത്. തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനു രൂപം നൽകുമെന്നു സ്ഥലം സന്ദർശിച്ച സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ പറ‍ഞ്ഞു.

ചികിത്സാക്രമീകരണം

പുകമൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ചികിത്സിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ 100 കിടക്കകൾ, തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ 20 കിടക്ക, എറണാകുളം ഗവ. മെഡി. കോളജ് ആശുപത്രിയിൽ കുട്ടികൾക്കായി 10 കിടക്ക, സ്മോക് കാഷ്വൽറ്റി എന്നിവ സജ്ജമാക്കി.

അഗ്നിരക്ഷാസേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കു ശ്വാസതടസ്സം ഉണ്ടായാൽ ഉപയോഗിക്കാൻ 2 ഓക്സിജൻ പാർലറുകൾ ബ്രഹ്‌മപുരത്ത് സജ്ജമാക്കി. ഓക്സിജൻ സൗകര്യമുള്ള ആംബുലൻസും ഉണ്ട്. ഇതിൽ ഒരേസമയം 4 പേർക്ക് ഓക്സിജൻ നൽകാനാകും.ബ്രഹ്മപുരത്തിനും സമീപത്തുമുള്ളവർക്ക് ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന 2 കൺട്രോൾ റൂമുകൾ തുടങ്ങി.

കൺട്രോൾ റൂം നമ്പർ– എറണാകുളം മെഡി. കോളജ്: 8075774769, ഡിഎംഒ ഓഫിസ്: 0484 2360802. വടവുകോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അടുത്ത ഒരാഴ്ച 24 മണിക്കൂർ ഡോക്ടർമാർ ഉൾപ്പെടെ അധിക ജീവനക്കാരെ നിയോഗിച്ചു. പുക പടർന്ന പ്രദേശങ്ങളിലെ ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും അഭ്യർഥിച്ചു.

ചർച്ച

തീപിടിത്തം നിയന്ത്രണ വിധേയമായെന്നു മന്ത്രി പി.രാജീവ്. ബ്രഹ്മപുരം പ്ലാന്റിലെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമാണു സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പ്ലാന്റിൽ ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്യാനുള്ള സംവിധാനം കോർപറേഷൻ ഏർപ്പെടുത്തും. പ്ലാന്റിലെ ബയോ മൈനിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ യോഗം ചേരും.

ഭാവിയിൽ തീപിടിത്തം ഉണ്ടായാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊച്ചി കോർപറേഷന്റെ മേൽനോട്ടത്തിൽ ഏകോപന സമിതി രൂപീകരിച്ചു. പ്ലാന്റ് പ്രവർത്തിക്കുന്ന വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ മേയർ, കുന്നത്തുനാട് എംഎൽഎ, കലക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, കോർപറേഷൻ–പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരടങ്ങുന്ന സമിതി 3 മാസത്തിലൊരിക്കൽ യോഗം ചേർന്നു സ്ഥിതി വിലയിരുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com