നീന്തൽ കുളം ‘ നടുറോഡിൽ’ ബൈപാസ് റോഡിന് ഭീഷണി
Mail This Article
മൂവാറ്റുപുഴ∙ ഒളിംപ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയത്തിലെ നീന്തൽ കുളം നിർമിക്കാനുള്ള തീരുമാനം എവറസ്റ്റ് കവല– ഇഇസി ബൈപാസ് റോഡിന്റെ സാധ്യത ഇല്ലാതാക്കുന്നു. ഇൻഡോർ സ്റ്റേഡിയത്തിന്റെ പുതുക്കിയ രൂപരേഖയിൽ റോഡ് കടന്നു പോകുന്നിടത്താണു നീന്തൽ കുളം നിർമിക്കാൻ സ്ഥലം കണ്ടെത്തിയത്.കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ എവറസ്റ്റ് കവലയ്ക്കു സമീപത്തെ കീഴ്ക്കാവിൽ തോട്ടിനു സമാന്തരമായി വണ്ടി പേട്ടയിൽ നിന്ന് സ്റ്റേഡിയം വഴി ഇഇസി മാർക്കറ്റ് ബൈപാസ് റോഡിൽ എത്തുന്ന വിധത്തിൽ 700 മീറ്റർ ദൂരത്തിലും 9 മീറ്റർ വീതിയിലുമാണ് റോഡ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്.റോഡ് നിർമാണത്തിനുള്ള ഫണ്ട് വെയർഹൗസിങ് കോർപറേഷൻ അനുവദിക്കുകയും ചെയ്തു.
ഗോഡൗൺ നിർമിക്കാൻ വെയർഹൗസിങ് കോർപറേഷൻ പതിറ്റാണ്ടുകൾക്കു മുൻപ് വാങ്ങിയ രണ്ടര ഏക്കർ സ്ഥലത്തേക്കും പുതിയ റോഡ് വഴിയൊരുക്കുമെന്നതിനാൽ റോഡ് നിർമാണത്തിനു ഫണ്ട് അനുവദിക്കാൻ വെയർഹൗസിങ് കോർപറേഷൻ മുന്നോട്ടു വരികയായിരുന്നു.എന്നാൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ പുതുക്കിയ രൂപരേഖയിൽ നീന്തൽ കുളം കൂടി ഉൾപ്പെടുത്തിയതോടെയാണു റോഡിന്റെ സാധ്യത അടയുന്നത്. നീന്തൽ കുളം നിർമിക്കുന്ന ഭാഗം ഒഴിവാക്കി റോഡ് നിർമിക്കാൻ സ്ഥലം കണ്ടെത്തണമെന്നാണു ആവശ്യം. റോഡ് നിർമാണം തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്ന് ആരോഗ്യ സ്ഥിരസമിതി കൗൺസിലർ പി.എം.അബ്ദുൽ സലാം വ്യക്തമാക്കിയിട്ടുണ്ട്.