ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാനായി ബയോമൈനിങ്ങിനു കരാറെടുത്ത സോണ്ട ഇൻഫ്രാടെക് പകുതിയിൽ താഴെ തുകയ്ക്കു മറ്റൊരു കമ്പനിക്കു കരാർ മറിച്ചു കൊടുത്തിരുന്നതായി കണ്ടെത്തി. സോണ്ട ഇൻഫ്രാടെക്ക് ഭുവനേശ്വർ കേന്ദ്രമായ ആരഷ് മീനാക്ഷി എൻവയോകെയർ എന്ന സ്ഥാപനത്തിനു വർക്ക് ഓർഡർ നൽകിയതിന്റെ രേഖകൾ പുറത്തുവന്നു.

ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന 5 ലക്ഷം ഘനമീറ്റർ മാലിന്യം ബയോമൈനിങ് ചെയ്യാനായി ഘനമീറ്ററിന് 450 രൂപ നിരക്കിൽ 22.50 കോടി രൂപയ്ക്കാണു വർക്ക് ഓർഡർ നൽകിയിട്ടുള്ളത്.ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ സോണ്ട ഇൻഫ്രാടെക്കിന് മൊത്തം 54.90 കോടി രൂപയ്ക്കാണു കോർപറേഷൻ 2021 സെപ്റ്റംബർ ആറിനു കരാർ നൽകിയത്. ഒരു ഘനമീറ്റർ മാലിന്യം ബയോമൈനിങ് ചെയ്യുന്നതിന് ഏകദേശം 1155 രൂപ നിരക്കിലായിരുന്നു യഥാർഥ കരാർ. കോർപറേഷന്റെ അനുമതിയില്ലാതെ ഉപകരാർ നൽകരുതെന്നു വ്യവസ്ഥയും കരാറിലുണ്ടായിരുന്നു.

എന്നാൽ അതു പാലിക്കാതെ ഇതേ ജോലിക്ക് ആരഷ് മീനാക്ഷി എൻവയോകെയറിനു സോണ്ട 2021 നവംബർ 20നു വർക്ക് ഓർഡർ നൽകി. നവംബർ 18,19 തീയതികളിൽ സോണ്ടയുടെ ഓഫിസിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണു വർക്ക് ഓർഡർ നൽകിയത്. സോണ്ടയും ആരഷ് മീനാക്ഷി എൻവയോകെയറും തമ്മിൽ നവംബർ 20ന് കരാറിൽ ഒപ്പുവച്ചിരുന്നെന്നും വ്യക്തമാകുന്നു. വർക്ക് ഓർഡറിൽ ഭുവനേശ്വറിലെ വിലാസമാണു കാണിച്ചിട്ടുള്ളതെങ്കിലും ആരഷ് മീനാക്ഷി എൻവയോകെയർ റജിസ്റ്റർ ചെയ്തിട്ടുള്ളത് എറണാകുളത്താണ്.

കോർപറേഷനുമായുള്ള കരാറിനു വിരുദ്ധമായി തെറ്റായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ സോണ്ട ഇൻഫ്രാടെക്കിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. ഇക്കാര്യത്തിൽ‌ ഒന്നും മറച്ചു വയ്ക്കാനില്ല. കരാറെടുത്ത ആളുകളുമായി സംസാരിച്ച കാര്യങ്ങൾ ഉൾപ്പെടെ കൗൺസിലിൽ തന്നെ പറഞ്ഞിട്ടുണ്ട്. ബയോമൈനിങ് ഉൾപ്പെടെ ബ്രഹ്മപുരത്ത് നടന്ന എല്ലാ കാര്യങ്ങളിലും വിജിലൻസ് അന്വേഷണത്തിനാണു സർക്കാർ ഉത്തരവിട്ടിട്ടുള്ളതെന്നും മേയർ പറഞ്ഞു.

ബ്രഹ്മപുരത്തു ബയോമൈനിങ്ങിന് ഉപകരാർ നൽകിയിരുന്നുവെന്ന് മേയർ എം. അനിൽകുമാർ അറിയുമായിരുന്നുവെന്നു യുഡിഎഫ് ആരോപിച്ചു. ബയോമൈനിങ്ങുമായി ബന്ധപ്പെട്ടു കൗൺസിലിൽ ചർച്ച നടന്നപ്പോൾ ഉപകരാറെടുത്തയാൾ തനിക്കു ജോലി ചെയ്ത പണം നൽകുന്നില്ലെന്ന പരാതിയുമായി തന്നെ സമീപിച്ചിരുന്നുവെന്നു മേയർ പറഞ്ഞിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. ഉപകരാർ നൽകുന്നതിലെ ചട്ടലംഘനം അന്നു തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും എന്നാൽ മേയർ നടപടി സ്വീകരിച്ചില്ലെന്നും കോർപറേഷനിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com