വൈപ്പിൻ∙ സംസ്‌ഥാന പാതയിൽ സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങളും മരണപ്പാച്ചിലും വീണ്ടും രൂക്ഷമാകുന്നു. ഇതേ തുടർന്ന് ഇടയ്ക്കിടെ അപകടങ്ങളും പതിവായിരിക്കുകയാണ്. വൈപ്പിൻ റൂട്ടിൽ നേരത്തെ മുതൽ തന്നെ കുപ്രസിദ്ധമായ സ്വകാര്യബസുകളുടെ മത്സരയോട്ടം ഇപ്പോൾ രൂക്ഷമല്ലെങ്കിലും അമിതവേഗം പതിവായിരിക്കുകയാണ്.
കാൽനടക്കാരും സൈക്കിൾ യാത്രികരുമായ വിദ്യാർഥികൾ റോഡിൽ നിറയുന്ന വൈകിട്ടും മറ്റും സ്കൂൾ പരിസരങ്ങളിൽ പോലും വേഗം കുറയ്ക്കാൻ ബസുകൾ തയാറാകുന്നില്ല.അപകടകരമായ ഓവർടേക്കിങ് ആണ് മറ്റൊരു പ്രശ്നം. മറ്റു വാഹനങ്ങളിലെ യാത്രക്കാരുടേയും കാൽനടക്കാരുടേയും ജീവന് പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് സ്വകാര്യബസുകൾ പലപ്പോഴും മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നത്.
ഇത്തരം ബസുകളുടെ മുന്നിൽ പെടാതെ മറ്റുള്ളവർ ഒഴിഞ്ഞു മാറുന്നതു കൊണ്ടു മാത്രമാണ് പലപ്പോഴും അപകടങ്ങൾ വഴി മാറുന്നത്. നിയമലംഘനങ്ങൾ ചോദ്യം ചെയ്യുന്നവരോട് വാക്കേറ്റത്തിൽ ഏർപ്പെടാനും കയ്യേറ്റം ചെയ്യാനും വരെ ബസ് ജീവനക്കാർ മടിക്കുന്നില്ല. ഭൂരിഭാഗം ബസുകളിലും ജോലിചെയ്യുന്ന ചെറുപ്പക്കാരായ ജീവനക്കാർ വിദ്യാർഥികൾ അടക്കമുളള യാത്രക്കാരോടുള്ള മോശമായ പെരുമാറ്റത്തിന്റെ കാര്യത്തിൽ മുന്നിലാണ്.
ലഹരി ഉപയോഗവും
ജോലി സമയത്ത് ലഹരി ഉപയോഗിക്കുന്ന ജീവനക്കാരെ കണ്ടെത്താൻ വൈപ്പിൻ റൂട്ടിൽ പരിശോധന പതിവാക്കണമെന്ന് നേരത്തെ മുതൽ ആവശ്യം ഉയരുന്നതാണെങ്കിലും നടപടി ഉണ്ടാകുന്നില്ല.
പലയിടങ്ങളിലും റോഡരികിൽ തന്നെയാണ് ഓട്ടോ – ടാക്‌സി സ്‌റ്റാൻഡുകൾ പ്രവർത്തിക്കുന്നത്. തൊട്ടു തൊട്ടുള്ള പോക്കറ്റ് റോഡുകളിൽ നിന്ന് അപ്രതീക്ഷിതമായി കയറി വരുന്ന വാഹനങ്ങളും പലപ്പോഴും അപകടത്തിന് ഇടയാക്കുന്നുണ്ട് .
തിരക്കേറിയ ജംക്‌ഷനുകളിൽ പോലും സിഗ്നൽ ലൈറ്റുകളും ഇല്ല. ഇത്തരം സാഹചര്യങ്ങളെയെല്ലാം അവഗണിച്ചാണ് സ്വകാര്യബസുകൾ അമിത വേഗതയിൽ പായുന്നത്. ബസുകളെ നിയന്ത്രിക്കാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന പരാതിയും ജനങ്ങൾക്കുണ്ട്