ADVERTISEMENT

കൊച്ചി∙ പിടിച്ചെടുത്ത ലഹരിമരുന്നു വിചാരണയ്ക്കു മുൻപു തന്നെ വൻതോതിൽ നശിപ്പിക്കാനുള്ള കർമ പദ്ധതിയുടെ രണ്ടാം ഘട്ടം രാജ്യവ്യാപകമായി നടപ്പിലാക്കി. ന്യൂഡൽഹി, ബെംഗളൂരു, ചണ്ഡിഗഡ്, കൊൽക്കത്ത, കൊച്ചി എന്നിവിടങ്ങളിലാണു ലഹരിമരുന്നു നശിപ്പിച്ചത്. 75,000 കിലോഗ്രാം ലഹരിമരുന്നു നശിപ്പിക്കാനാണു നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കു (എൻസിബി) നിർദേശം ലഭിച്ചിരുന്നതെങ്കിലും രാജ്യവ്യാപകമായി ഇതുവരെ 594620 കിലോഗ്രാം (8409 കോടി രൂപ മൂല്യം) ലഹരിമരുന്നു നശിപ്പിച്ചതായി എൻസിബി അറിയിച്ചു. 

പിടിച്ചെടുത്ത ലഹരിമരുന്നു വീണ്ടും ലഹരി റാക്കറ്റിന്റെ കൈകളിലൂടെ വിപണിയിൽ എത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണു നടപടി. രാജ്യത്തെ ലഹരിമരുന്നു കേസുകളുടെ വിചാരണ പൂർത്തിയാക്കാൻ 3 മുതൽ 8 വർഷം വരെ താമസമുണ്ടാകുന്നതാണു പിടിച്ചെടുത്ത തൊണ്ടി മുതൽ മോഷ്ടിക്കപ്പെടാനും അഴിമതിക്കാരായ ഉദ്യോഗസ്ഥർ ലഹരിമരുന്നു റാക്കറ്റിനു തന്നെ മറിച്ചുകൊടുക്കാനും കാരണമെന്നായിരുന്നു റിപ്പോർട്ട്.

കേരളത്തിൽ 500 കോടി രൂപ വിലവരുന്ന 340 കിലോഗ്രാം ലഹരിമരുന്നാണു കത്തിച്ചത്. ഇതിൽ 337 കിലോഗ്രാം ലഹരിമരുന്നും എൻസിബി ഒറ്റക്കേസിൽ പിടിച്ചെടുത്തതാണ്. 2021 ഏപ്രിലിൽ കൊച്ചി തീരത്തു കൂടി കടന്നുപോയ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് ഇതു പിടികൂടിയത്. ഇറാൻ, ശ്രീലങ്കൻ പൗരന്മാരും ഈ കേസിൽ പ്രതികളാണ്. കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനു (കെഇഐഎൽ) കൊച്ചി അമ്പലമേട്ടിലുള്ള ഇൻസിനറേറ്റർ ഉപയോഗിച്ചാണ് ലഹരിമരുന്നു കത്തിച്ചത്. 1100 ഡിഗ്രി വരെ താപനില ഉയർത്തി 2 മണിക്കൂർ കൊണ്ടാണ് ലഹരിമരുന്നു നശിപ്പിച്ചത്. ഇതിൽ നിന്നുള്ള രാസഘടകങ്ങൾ അന്തരീക്ഷത്തിൽ ലയിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com