അസീസിന്റെ കടയിലേക്ക് വീണ്ടും വാഹനം ഇടിച്ച് കയറി; കഴിഞ്ഞ 10 വർഷത്തിനിടെ ഒട്ടേറെ തവണ...
Mail This Article
നെടുമ്പാശേരി ∙ ചുങ്കം കവലയിലെ അസീസിന്റെ കടയിലേക്ക് ഇന്നലെയും വാഹനം ഇടിച്ച് കയറി. കടയുടെ മുകളിൽ മേഞ്ഞിരുന്ന ഷീറ്റ്, പുതുതായി നിർമിച്ച തൂണ്, കടയുടെ പേരെഴുതിയ ബോർഡ് തുടങ്ങിയവ നശിച്ചു. 20000 രൂപയുടെ നഷ്ടമുണ്ട് എന്ന് അസീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് അസീസ് കട അടച്ച് വീട്ടിലേക്ക് പോയ സമയത്താണ് അപകടമുണ്ടായത്. മാഞ്ഞാലി ഭാഗത്ത് നിന്ന് കപ്പ കയറ്റി വന്ന ഗുഡ്സ് ഓട്ടോറിക്ഷയാണ് ഇടിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്നവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാർ കടയിലേക്ക് പാഞ്ഞ് കയറി ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടാക്കിയിരുന്നു. കാറുടമ നഷ്ടപരിഹാരം നൽകിയില്ല. ഇതിനിടെ പലരിൽ നിന്ന് കടം വാങ്ങി അത്യാവശ്യ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം മുതലാണ് കട വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാൻ തുടങ്ങിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ഒട്ടേറെ തവണയാണ് അസീസിന്റെ കടയിലേക്ക് വാഹനങ്ങൾ ഇടിച്ച് കയറുന്നത്. തുടർച്ചയായ അപകടങ്ങളെ തുടർന്ന് ന്യൂനപക്ഷ കമ്മിഷൻ ഇടപെടുകയും സീബ്ര ലൈൻ, മുന്നറിയിപ്പ് ബോർഡ്, കടയ്ക്കു മുൻപിൽ ഇരുമ്പ് തൂണ് തുടങ്ങിയ സുരക്ഷാ നടപടികൾ എടുപ്പിക്കുകയും ചെയ്തെങ്കിലും ഇപ്പോഴും അപകടങ്ങൾക്ക് കുറവുണ്ടാകുന്നില്ല.