മത്സ്യക്കച്ചവടത്തിന് മറവിൽ ലഹരി മരുന്ന് വിൽപന: യുവാവ് അറസ്റ്റിൽ
Mail This Article
കൊച്ചി∙ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ ഓൺലൈൻ ഓർഡർ അനുസരിച്ച് മത്സ്യം നൽകുന്നതിന്റെ മറവിൽ ലഹരി മരുന്ന് വിൽപന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ. ചമ്പക്കര പെരിക്കാട് മാപ്പുഞ്ചേരി വീട്ടിൽ മിലൻ ജോസഫ് (29) ആണ് എറണാകുളം ടൗൺ നോർത്ത് എക്സൈസിന്റെ പിടിയിലായത്. "ചൂണ്ട സുനി " എന്നറിയപ്പെടുന്ന ഇയാളിൽ നിന്ന് വിൽപനയ്ക്കായി ചെറുപൊതികളിൽ സൂക്ഷിച്ച 2.210 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഇടപ്പള്ളി - കൂനംതൈ ഭാഗങ്ങളിൽ മത്സ്യം നൽകുന്നതിന്റെ മറവിൽ യുവാക്കൾക്കിടയിൽ രാസലഹരി വിൽപന നടത്തുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് അസി. കമ്മിഷണർ ബി.ടെനിമോന്റെ മേൽനോട്ടത്തിലുള്ള സംഘം ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയത്. ഇടപ്പള്ളി മേൽപാലത്തിനു പടിഞ്ഞാറ് വശം ലഹരി മരുന്ന് കൈമാറാൻ നിൽക്കുന്നതിനിടെ എക്സൈസ് സംഘം വളയുകയായിരുന്നു. പിടിയിലാകുമെന്നായപ്പോൾ ലഹരിമരുന്ന് പായ്കറ്റുകൾ വിഴുങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ബൈക്ക് റൈഡിങ് എന്ന വ്യാജേന ബെംഗളൂരുവിൽ പോയി വൻതോതിൽ രാസലഹരി കൊച്ചിയിലെത്തിച്ചു വിൽപന നടത്തുകയായിരുന്നു. ഗ്രാമിന് 4000 മുതൽ 6000 രൂപ വരെ വിലയിട്ടാണു രാസലഹരി വിറ്റിരുന്നത്. സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർമാരായ എൻ.ജി.അജിത്ത് കുമാർ, വിബിൻ ബാബു, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ.ഡി. ടോമി, സി.ഇ.ഒ ബിബിൻ ബോസ്, ദീപു തോമസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. റിമാൻഡ് ചെയ്തു.