ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് ദുരന്ത നിവാരണ നിയമം പ്രയോഗിച്ച് ഏറ്റെടുക്കാൻ പറഞ്ഞ കാരണം സംസ്ഥാന സർക്കാരിനെ തന്നെ തിരിഞ്ഞു കൊത്തുന്നു. തീപിടിച്ചു ഗുരുതര സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കാനാണു 3 വർഷം മുൻപു സംസ്ഥാന സർക്കാർ ബ്രഹ്മപുരം പ്ലാന്റ് ഏറ്റെടുത്തത്. എന്നാൽ, കെട്ടിക്കിടക്കുന്ന മാലിന്യം സമയബന്ധിതമായി നീക്കുന്നതിൽ  സർക്കാരിനു സംഭവിച്ച വീഴ്ചയാണു തീപിടിത്തത്തിലേക്കു നയിച്ചത്. 

ബ്രഹ്മപുരം പ്ലാന്റ് 2020 മാർച്ച് അഞ്ചിനാണു ദുരന്ത നിവാരണം നിയമം പ്രയോഗിച്ചു സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. അന്നു പറഞ്ഞ കാരണങ്ങൾ: ബ്രഹ്മപുരത്ത് തീപടർന്നു വിഷപ്പുക പുറന്തള്ളുന്ന അപകടകരമായ സാഹചര്യം നിലനിൽക്കുന്നു, പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ കൊച്ചി കോർപറേഷനു കഴിയില്ല, കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ വൈകിയാൽ തീപിടിച്ചു പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താനായി കോർപറേഷൻ വിളിച്ച ടെൻഡറിൽ ഈറോഡ് കേന്ദ്രമായ നെപ്റ്റ്യൂൺ ഓട്ടമേഷൻ എന്ന സ്ഥാപനം അപ്പോൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, കമ്പനിക്കു കരാർ നൽകുന്ന കാര്യത്തിൽ അന്നത്തെ കോർപറേഷൻ കൗൺസിൽ തീരുമാനമെടുത്തിരുന്നില്ല. പ്ലാന്റ് ഏറ്റെടുത്തതിനൊപ്പം ഈ ടെൻഡർ നടപടികളും സർക്കാർ റദ്ദാക്കി. നെപ്റ്റ്യൂണിനു ഉപകരാറുകാരനെന്ന നിലയിലുള്ള പ്രവൃത്തിപരിചയം മാത്രമേയുള്ളൂവെന്നും കമ്പനി ബയോമൈനിങ് ജോലി പൂർത്തിയാക്കുമെന്നു കരുതാനാകില്ല എന്നുമായിരുന്നു സർക്കാർ വാദം. 

ബ്രഹ്മപുരത്ത് അഗ്നിരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കാനുള്ള അടിയന്തര പദ്ധതിക്കു രൂപം നൽകാൻ അന്നു സർക്കാർ കലക്ടറോടു നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോർപറേഷനെ പൂർണമായും ഒഴിവാക്കി ബയോമൈനിങ് ടെൻഡർ നടപടികൾ സംസ്ഥാന വ്യവസായ വികസന കോർപറേഷനെ (കെഎസ്ഐഡിസി) ഏൽപിച്ചു. കെഎസ്ഐഡിസിയാണു സോണ്ട ഇൻഫ്രാടെക്കിനെ ബയോമൈനിങ്ങിനു തിരഞ്ഞെടുത്തത്. തുടർന്ന് ഈ കമ്പനിയുമായി കരാറിൽ ഒപ്പുവയ്ക്കാൻ കോർപറേഷനോട് ആവശ്യപ്പെട്ടു. 

2021 സെപ്റ്റംബറിൽ കോർപറേഷനും സോണ്ടയും കരാറിൽ ഒപ്പുവച്ചു. ബയോമൈനിങ് ആരംഭിച്ചത് 2022 ഫെബ്രുവരിയിൽ മാത്രം. 2020 മാർച്ച് അഞ്ചിനു സർക്കാർ ഏറ്റെടുത്തിട്ടും 2 വർഷത്തോളം കഴിഞ്ഞാണു ബ്രഹ്മപുരത്ത് ബയോമൈനിങ് ആരംഭിച്ചത്. 9 മാസം കൊണ്ടു തീർക്കേണ്ട ബയോമൈനിങ് കാലാവധി സോണ്ടയ്ക്കു വേണ്ടി നീട്ടിനൽകുകയും ചെയ്തു. ബ്രഹ്മപുരത്തെ എപ്പോൾ വേണമെങ്കിലും കത്തിപ്പിടിക്കാവുന്ന പ്ലാസ്റ്റിക് ബോംബാക്കി മാറ്റാൻ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഈ താമസവും കാരണമായി.

ബ്രഹ്മപുരം: മാലിന്യക്കൂമ്പാരങ്ങൾ തമ്മിൽ 10 മീറ്റർ അകലം ഉറപ്പാക്കും

ബ്രഹ്മപുരം സംസ്കരണ പ്ലാന്റിലെ മാലിന്യക്കൂമ്പാരങ്ങൾ തമ്മിൽ 10 മീറ്റർ അകലം ക്രമീകരിക്കും. അഗ്നിരക്ഷാ വാഹനങ്ങൾക്കു സഞ്ചരിക്കാൻ വേണ്ടിയാണ് ഈ സംവിധാനം. മാലിന്യക്കൂമ്പാരങ്ങളുടെ ഉയരം ക്രമപ്പെടുത്തും. വേനൽ കഴിയുന്നതുവരെ മാലിന്യക്കൂനകൾ മുഴുവൻ സമയം നനയ്ക്കാനും ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നു രൂപം നൽകിയ ഉന്നതാധികാര സമിതി തീരുമാനിച്ചു.പ്ലാന്റിലേക്കുള്ള എല്ലാ റോഡുകളും അഗ്നിരക്ഷാ വാഹനങ്ങൾക്കു സഞ്ചരിക്കാവുന്ന വിധം നവീകരിക്കും.

തീപിടിത്തം ഇല്ലാതാക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ച നടപടികൾ ഏപ്രിൽ 17നു മുൻപായി കോർപറേഷൻ പൂർത്തിയാക്കണം.  പ്ലാന്റിന്റെ പ്രവേശന കവാടങ്ങളിൽ മുഴുവൻ സമയവും സുരക്ഷ ജീവനക്കാരെ നിയോഗിക്കും. പ്ലാന്റിന്റെ നിശ്ചിത സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. തീയണയ്ക്കാനുള്ള ആധുനിക ഉപകരണങ്ങൾ പ്ലാന്റിൽ ഉണ്ടാകണം. വാച്ച് ടവറുകൾ നിർമിച്ചു മുഴുവൻ സമയം ഫയർ വാച്ചർമാരെ നിയോഗിക്കും.  കലക്ടർ എൻ.എസ്.കെ. ഉമേഷ്, ദുരന്ത നിവാരണ കമ്മിഷണർ ടി.വി. അനുപമ, കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) സിഇഒ എസ്. ഷാനവാസ്, സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ, കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദിർ എന്നിവർ പ്രസംഗിച്ചു.

ബ്രഹ്മപുരം  പ്ലാന്റ് കരാർ:അന്വേഷണം തുടരുന്നുഎന്ന് വിജിലൻസ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കളമശേരിയിലെ സ്റ്റാർ കൺസ്ട്രക്‌ഷൻ കമ്പനിക്കു കരാർ നൽകിയതിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് ആരോപിച്ചു കൊച്ചി കോർപറേഷനെതിരെ നൽകിയ ഹർജിയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുകയാണെന്നു വിജിലൻസിന്റെ റിപ്പോർട്ട്.ജി.സുരേഷ് കുമാർ, ഗിരീഷ് ബാബു എന്നിവരാണു ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി ത്വരിതാന്വേഷണം നടത്തി കഴിഞ്ഞ ജനുവരി 18നു മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ നിർദേശിച്ച ദിവസങ്ങളിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. 

കഴിഞ്ഞ ദിവസം കോടതി ഹർജി വീണ്ടും പരിഗണിച്ചപ്പോഴാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഹർജിയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചത്. കരാർ കമ്പനിക്ക് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാക്കിയിരുന്നു. എന്നാൽ കമ്പനി നൽകിയ രേഖകൾ വ്യാജമാണെന്നും 3 വർഷത്തെ പ്രവൃത്തിപരിചയം കമ്പനിക്കില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

ബ്രഹ്മപുരം: രേഖകൾവിജിലൻസ് പിടിച്ചെടുത്തു

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന വിജിലൻസ് പ്രത്യേക സംഘം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു പരിശോധന തുടങ്ങി. ബയോമൈനിങ്ങിന്‌ കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക്, ഉപകരാറെടുത്ത ആരഷ് മീനാക്ഷി എൻവയോ കെയർ എന്നിവരുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പുകാരായ സ്റ്റാർ കൺസ്ട്രക്‌ഷന്റെ പ്രവർത്തനങ്ങളും വിജിലൻസിന്റെ അന്വേഷണ പരിധിയിലുണ്ട്.

കരാർ നടപടികൾ മുതൽ ക്രമക്കേടു കണ്ടെത്തിയ മുഴുവൻ കമ്പനികളുടെ പ്രതിനിധികളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്‌പി: പി.ബിജോയിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ്‌ അന്വേഷിക്കുന്നത്‌.

ബ്രഹ്മപുരം: തുടർ നടപടി ‌‌ഇന്നു മന്ത്രിസഭയിൽ

ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ചു സിറ്റി പൊലീസ് കമ്മിഷണർ സർക്കാരിനു നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടി ഇന്നു ചേരുന്ന മന്ത്രിസഭ ചർച്ച ചെയ്‌തേക്കും. ഒരാഴ്ചയിലേറെ നീണ്ടു നിന്ന വിഷപ്പുക തദ്ദേശവാസികളെ മാത്രമല്ല, എറണാകുളം ജില്ലയിലുള്ളവരെ മുഴുവൻ  ബാധിച്ചിരുന്നു. എന്നാൽ ഇക്കാര്യം മന്ത്രിസഭ ചർച്ച ചെയ്തിരുന്നില്ല .കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തു വീണ്ടും തീപിടിച്ചതു കൂടുതൽ ആശങ്ക ഉയർത്തി. ഈ സാഹചര്യത്തിൽ ഇക്കാര്യം മന്ത്രിസഭയിൽ ചർച്ച ചെയ്യാനാണു സാധ്യത. 

സംസ്ഥാനത്ത് ഏപ്രിൽ ആദ്യം  നിലവിൽ വരുന്ന മദ്യനയവും ഇതുവരെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നിട്ടില്ല. കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് ഫീസ് ഉയർത്താൻ തീരുമാനിച്ചെങ്കിലും എത്രത്തോളം വർധന വരുത്തുമെന്ന കാര്യത്തിലും വ്യക്തത ഇല്ല. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ  ഉത്തരവ് ഇറക്കാനാണു തദ്ദേശ വകുപ്പിന്റെ നീക്കമെന്നും അറിയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com