ADVERTISEMENT

വരാപ്പുഴ ∙ കോട്ടുവള്ളി കടുവാംങ്കുളത്തെ പ്രദർശന വേദിയിലേക്കു കയറി ചെല്ലുമ്പോൾ കവാടത്തിൽ നമ്മളെ സ്വാഗതം ചെയ്യുന്നതു മാങ്ങാ-ഇഞ്ചി- കാന്താരി സംഭാരമാണ്. തൊട്ടടുത്തു ചീന്തിയ മാങ്ങ അച്ചാർ, കടുമാങ്ങ അച്ചാർ, മാങ്ങാണ്ടി ഉണക്കി പൊടിച്ചതു കൊണ്ടു ഉണ്ടാക്കിയ അട, മാങ്ങ പുളിശേരി,കാന്താരി മാങ്ങ ഉപ്പിലിട്ടത്... എന്നിങ്ങനെ മാങ്ങയുടെ വിഭവങ്ങൾ നിരനിരയായുണ്ട്. മഹാലക്ഷ്മി കുടുംബശ്രീ യൂണിറ്റിലെ ടി.കെ.ശ്രീലക്ഷ്മിയമ്മയുടെയും കൂട്ടരുടെയും കൂട്ടായ്മയിൽ ഉണ്ടാക്കിയ രുചിയേറിയ വിഭവങ്ങൾ സൗജന്യമായാണു ഇവിടേക്കു എത്തിയ എല്ലാവർക്കും നൽകിയത്. കവാടത്തിൽ നിന്നു നീങ്ങി പ്രദർശനവേദിയിൽ കടക്കുമ്പോൾ‍ ചക്കയുടെ വലുപ്പമുള്ള ഗുദാദത്ത മാങ്ങ, ബ്ലാക്ക് ആൻഡ് റോസ്, കൂട്ടൂർക്കോണം, സുന്ദരി, അലംപൂർചീരി, തോത്തപുരി, ചുങ്കിരി, കോമ്പോട്ടി, മുണ്ടപ്പ, ചാമ്പ വെള്ളരി, ജംബോ റെഡ്, ഹിമ പസന്ദ്, മൽഗോവ, മുംദയാടൻ പള്ളിയാൻ... എന്നിങ്ങനെ രുചിയുടെ വ്യത്യസ്ത രസം നൽകുന്ന എൺപതിലേറെ വ്യത്യസ്ത ഇനങ്ങളിലുള്ള മാമ്പഴങ്ങളും‍ പ്രദർശനത്തിനുണ്ട്.

കോട്ടുവള്ളി പഞ്ചായത്തും കൃഷിഭവനും ചേർന്നു സംഘടിപ്പിക്കുന്ന ‘മാമ്പഴപ്പൂരം’ പ്രദർശനത്തിലാണു നാവിൽ വെള്ളമൂറുന്ന മാമ്പഴ കാഴ്ചകൾ ഒരുക്കിയിട്ടുള്ളത്. ദേശീയപാത 66ൽ കോട്ടുവള്ളി വള്ളുവള്ളി കടുവാംങ്കുളം മൈതാനിയിലാണു പ്രദർശനം. പ്രദർശനം നാളെ സമാപിക്കും. പഞ്ചായത്തിലെ കർഷകരിൽ നിന്നു ശേഖരിച്ചതാണു ഭൂരിഭാഗം മാമ്പഴങ്ങളും. പ്രദർശനത്തിനൊപ്പം മാവിന്റെ തൈകളുടെ വിൽപനയും ഉണ്ട്. മാമ്പഴപ്പായസം, പുളിശ്ശേരി എന്നിവയിൽ പാചക മത്സരങ്ങളും ബഡ്ഡിങ്-ഗ്രാഫ്റ്റിങ് പരിശീലനം, കുട്ടികൾക്കായി ചിത്രരചന മത്സരം, കർഷകരുമായി ചർച്ചകൾ തുടങ്ങിയവയും പ്രദർശനത്തിന്റെ ഭാഗമായുണ്ട്. പഞ്ചായത്തിലെ മികച്ച മാവ് കർഷകനുള്ള മാമ്പഴ ശ്രീ പുരസ്കാരം, മാമ്പഴ മൂല്യവർധിത ഉൽപന്നങ്ങളുള്ള കുടുംബശ്രീകൾക്കു മാമ്പഴ ശ്രീമതി പുരസ്കാരം എന്നിവ സമാപന ചടങ്ങിൽ വിതരണം ചെയ്യും. 

മാമ്പഴപ്പൂരത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 350 വീടുകളിൽ മാവിൻ തൈകൾ നടും. രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണു പ്രദർശന സമയം.പ്രദർശനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.എസ്.സനീഷ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് അനിജ വിജു, സെബാസ്റ്റ്യൻ തോമസ്, സുനിത ബാലൻ, ബിജു പഴമ്പിള്ളി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശശി മേനോൻ, കൃഷി ഓഫിസർ ജെ.സരിത മോഹൻ, കൃഷി അസിസ്റ്റന്റ് എസ്.കെ.ഷിനു, എ.എ.അനസ്, ബിന്ദു ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com