സപ്ലൈകോയിൽ പോകുന്നുണ്ടോ, ബില്ല് രണ്ടുവട്ടം നോക്കണം
Mail This Article
കൊച്ചി ∙ കിലോഗ്രാമിന് 25 രൂപ വിലയുള്ള 2 കിലോ ജയ അരി വാങ്ങിയാൽ ഉപയോക്താവിനു ലഭിക്കുന്നത് 125 രൂപയുടെ ബിൽ. ഗാന്ധിനഗർ സപ്ലൈകോ ഔട്‌ലെറ്റിൽ നിന്നുള്ള ബില്ലിലെ കണക്കാണിത്. വില 50 രൂപയാണെന്നിരിക്കെ ബില്ലിൽ കാണിക്കുന്നത് 125 രൂപ. സപ്ലൈകോയിൽ ഏർപ്പെടുത്തിയ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇആർപി) സംവിധാനത്തിലെ സോഫ്റ്റ്‌വെയറാണ് ബില്ലിലെ കൃത്യതയില്ലായ്മയ്ക്കു കാരണമെന്നാണ് ആരോപണം. സംസ്ഥാനം മുഴുവൻ നടപ്പാക്കാൻ ഒരുങ്ങുന്ന സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം തുടക്കത്തിലെ പാളിയെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ 15 മുതൽ സപ്ലൈകോ കൊച്ചി ഡിപ്പോയുടെ സ്റ്റോറുകളിലാണ് ഈ സോഫ്റ്റ്‌വെയർ നടപ്പാക്കിയത്. മിക്ക ദിവസങ്ങളിലും ബില്ല് സംബന്ധിച്ച് ഒട്ടേറെ പരാതികളും എത്തുന്നുണ്ട്. കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർ വീട്ടിൽ എത്തിയ ശേഷമാണു പലപ്പോഴും ബില്ലുകൾ പരിശോധിക്കുന്നത്. അപ്പോഴാണ് കുടുതൽ തുക ഈടാക്കി എന്ന് അറിയുന്നത്. തുടർന്ന് വീണ്ടും ഇവർക്ക് സപ്ലൈകോ ഔട്‌ലെറ്റിൽ എത്തേണ്ടി വരുന്നു. എന്നാൽ, പരീക്ഷണാടിസ്ഥാനത്തിലാണ് ഇവ കൊച്ചി ഡിപ്പോയുടെ ഔട്‌ലെറ്റുകളിൽ നടപ്പാക്കിയതെന്നും ഭൂരിഭാഗം തകരാറുകളും പരിഹരിച്ചെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു.