ഫാൽക്കണിൽ നിലം നികത്താൻ മണ്ണുമായെത്തിയ ലോറികൾ വീണ്ടും തടഞ്ഞ് സിപിഎം
Mail This Article
ഏലൂർ ∙ ഫാൽക്കൺ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ നിലം നികത്താൻ മണ്ണുമായെത്തിയ ലോറികൾ സിപിഎം പ്രവർത്തകർ തടഞ്ഞു. സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസെത്തി ലോറികൾ തിരികെവിട്ടു. ഈ മാസം 15നും മണ്ണുമായെത്തിയ ലോറികൾ സിപിഎം പ്രവർത്തകർ തടഞ്ഞിരുന്നു. അനധികൃതമായി നിലം നികത്തുന്നുവെന്ന പരാതിയിൽ 15ന് വില്ലേജ് ഓഫിസർ ഫാൽക്കൺ കമ്പനിക്കു സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതിനെതിരെ 17ന് ഉടമ മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതി നൽകി. നടപടി സ്വീകരിക്കാൻ കലക്ടർക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിരുന്നു.
2002–2003 കാലയളവിൽ ലഭിച്ച സർക്കാർ ഉത്തരവ് പ്രകാരം സ്ഥലം നികത്തുകയും പിന്നീട് 2018ലെ പ്രളയത്തിൽ പൂർണമായും മുങ്ങിയ കമ്പനി 8 മാസത്തോളം അടച്ചിടുകയും ചെയ്തിരുന്നു. അന്നു ചെളി അടിഞ്ഞുകൂടി ഉപയോഗിക്കാൻ കഴിയാതെ കിടന്ന 184 സെന്റ് സ്ഥലമാണ് ഇപ്പോൾ നികത്തുന്നത്. ട്രക്കുകൾ, ടാങ്കർ ലോറികൾ, വലിയ ചരക്കുവാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യുന്നതിനു ജില്ലാ അധികാരികളുടെ ആവശ്യവും നിർദേശവും അനുസരിച്ചാണു വീണ്ടും മണ്ണിട്ടു ഉയർത്താൻ തീരുമാനിച്ചതെന്നും കമ്പനി അധികൃതർ പറഞ്ഞു.
വില്ലേജ് ഓഫിസർ നൽകിയ സ്റ്റോപ്പ് മെമ്മോയിൽ 6 വരെ നിർബന്ധപൂർവം നടപടികൾ പാടില്ലെന്നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും നികത്തൽ ജോലികൾ ആരംഭിച്ചത്. പാടം നികത്താൻ കോടതിയുടെ അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു സിപിഎം പ്രവർത്തകർ ലോക്കൽ സെക്രട്ടറി കെ.ബി.സുലൈമാന്റെ നേതൃത്വത്തിൽ ലോറികൾ തടഞ്ഞത്.