വാർത്തകളിലൂടെ ശാപമോക്ഷം നേടി ശിഹാബ് തങ്ങൾ റോഡ്
Mail This Article
റോഡ് തൃക്കാക്കര, കളമശേരി നഗരസഭകളെ ബന്ധിപ്പിക്കുന്നത്
കാക്കനാട്∙ കാത്തിരിപ്പിനൊടുവിൽ തൃക്കാക്കര കൈപ്പടമുകൾ ശിഹാബ് തങ്ങൾ റോഡ് സഞ്ചാര യോഗ്യമായി. ‘മലയാള മനോരമ’ തുടരെ പ്രസിദ്ധീകരിച്ച വാർത്തകളാണ് റോഡിന് ശാപമോക്ഷം നൽകിയത്.തൃക്കാക്കര, കളമശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. ഭൂഗർഭ കേബിളുകളിൽ കുരുങ്ങിയായിരുന്നു റോഡ് പണി നിലച്ചത്. എംഎൽഎമാരായിരുന്ന പി.ടി.തോമസും വി.കെ.ഇബ്രാഹിംകുഞ്ഞും ചേർന്ന് 1.2 കോടി രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടും റോഡ് നവീകരണം പൂർത്തിയാകാതെ വന്നതോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി മനോരമ ആദ്യത്തെ വാർത്ത പ്രസിദ്ധീകരിച്ചത്. ഒട്ടേറെ ഭൂഗർഭ കേബിളുകൾ കടന്നു പോകുന്ന റോഡിൽ ചില കേബിളുകളുടെയും പൈപ്പുകളുടെയും ഉടമസ്ഥരെ കണ്ടെത്താൻ കഴിയാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ വാർത്ത. ഇതു ശ്രദ്ധയിൽപ്പെട്ട മന്ത്രി പി.രാജീവ് അടിയന്തരമായി ഇടപെടാൻ കലക്ടർക്ക് നിർദേശം നൽകി.
അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്.ഷാജഹാൻ സ്ഥലത്തെത്തി പരിശോധന നടത്തി. പിറ്റേന്നു കലക്ടറേറ്റിൽ യോഗം വിളിച്ചു. നഗരത്തിലെ എല്ലാ കേബിൾ ഏജൻസികളെയും വിളിച്ചു വരുത്തിയതോടെ കൈപ്പടമുകൾ റോഡിലെ കേബിളുകൾക്ക് ഉടമസ്ഥരായി. റോഡ് സുരക്ഷാ അതോറിറ്റിയുടെ പരിശോധനയും ഭൂഗർഭ കേബിൾ നീക്കം ചെയ്യലും പൈപ്പ് മാറ്റി സ്ഥാപിക്കലും ഉൾപ്പെടെ ഓരോ ഘട്ടത്തിലും വാർത്ത നൽകിയതോടെ നടപടികൾ വേഗത്തിലായി. തൃക്കാക്കര നഗരസഭ കൗൺസിലർ പി.എം.യൂനുസും പ്രതിസന്ധികൾ പരിഹരിക്കാൻ രംഗത്തുണ്ടായിരുന്നു. സീപോർട്ട് എയർപോർട്ട് റോഡിലെ കൈപ്പടമുകളിൽ നിന്ന് തുടങ്ങി തൃക്കാക്കര ടെംപിൾ റോഡിൽ അവസാനിക്കുന്നതാണ് ശിഹാബ് തങ്ങൾ റോഡ്.