ADVERTISEMENT

കൊച്ചി∙ വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ അറുപതു കുട്ടികളുടെ ആഗ്രഹം സഫലമാക്കി മമ്മൂട്ടി. ഗോത്ര സമൂഹത്തിൽ നിന്നും ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാനും ലഹരി വിമുക്ത സമൂഹം കെട്ടിപ്പെടുക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച 13th ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും ചേർന്ന് F13 അക്കാദമിയുടെ സഹായത്താൽ ആവിഷ്കരിച്ച ‘ആട്ടക്കള’ പരിപാടിക്കാണ് ചൊവ്വാഴ്ച ഏലൂർ ഗ്രൗണ്ടിൽ തുടക്കമായത്. കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ അവരെ ഫുട്ബോളിലേക്ക് തിരിച്ചുവിടുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ഫൗണ്ടേഷന്റെ ഉദ്ഘാടനവും കുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലനത്തിന്റെ ഔദ്യോഗിക തുടക്കവും മമ്മൂട്ടി നിർവഹിച്ചു. വിനീഷ്, സതീഷ്, ചിഞ്ജിത് എന്നിവർ ഫുട്ബോൾ ഏറ്റുവാങ്ങി. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജ്കുമാർ, എൻ.പി. പ്രദീപ്, അരുൺ അരവിന്ദാക്ഷൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി റിലേഷൻ ജനറൽ മാനേജർ ജോസ് പോൾ, ബാബു തൊട്ടുങ്ങൽ, മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ഭാസ്‌ക്കർ എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സി.കെ.വിനീത്, റിനോ ആന്റോ, മുഹമ്മദ്‌ റാഫി, അനസ് എടത്തൊടിക തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന 13 th ഫൗണ്ടേഷനിലൂടെയാണ് ആദിവാസി കുട്ടികളിലെ ഫുട്ബോൾ പരിശീലനം സാധ്യമാക്കുന്നത്.

ലഹരിക്കെതിരെ പോരാടാനുള്ള വ്യത്യസ്തവും പുതുമയാർന്നതുമായ സംരംഭമാണ് 'ആട്ടക്കള' എന്ന് മമ്മൂട്ടി പറഞ്ഞു. ഏറെ കായികക്ഷമതയുള്ളവരാണ് ആദിവാസി വിഭാഗങ്ങളിലുള്ള കുട്ടികള്‍. എന്നാൽ മറ്റുള്ളവർക്കുള്ള സൗകര്യങ്ങളും അവസരങ്ങളും ഇന്നും അവർക്ക് അപ്രാപ്യമാണ്. ‘ആട്ടക്കള’ പദ്ധതി അവർക്ക് മുന്നിൽ തുറന്നുവയ്ക്കുന്നത് അവസരങ്ങളുടെ വാതിലുകളാണ്. രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം, മികച്ച പരിശീലകർക്ക് കീഴിൽ അത്യാധുനിക രീതികളിലുള്ള പരീശിലനം, വ്യക്തിത്വ വികസനം, പോഷകാഹാര ലഭ്യത തുടങ്ങി കുട്ടികളുടെ സമഗ്ര വികസനത്തിന് വേണ്ടതായ ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com