കൊടുംവളവുകളും കയറ്റിറക്കങ്ങളും, നെച്ചൂരിൽ അപകടം പതിവാകുന്നു
Mail This Article
പിറവം∙ ഉന്നത നിലവാരത്തിൽ പൂർത്തിയായ ഓണക്കൂർ പാണ്ടിയൻപാറ– മണീട് റോഡിൽ നെച്ചൂരിലും പരിസരത്തും അപകടം പതിവാകുന്നു. കൊടുംവളവുകളും കയറ്റിറക്കങ്ങളും ഉള്ള രീതിയിലാണ് ഇൗ ഭാഗത്ത് റോഡിന്റെ ഘടന. ചിലയിടങ്ങളിൽ ഇംഗ്ലിഷിൽ എസ് അക്ഷരത്തിന്റെ മാതൃകയിലുള്ള വളവുകളുണ്ട്. വെള്ളി രാത്രി നെച്ചൂർ പള്ളിക്കു സമീപം വളവിൽ കാർ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു. വളവിൽ തെന്നി മാറിയ കാർ റോഡരികിലെ കലുങ്കിൽ ഇടിച്ചാണു നിന്നത്. എയർ ബാഗ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നതിനാൽ യാത്രക്കാരൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു .
കഴിഞ്ഞ ആഴ്ച ഇവിടെ ഇരുചക്ര വാഹന യാത്രക്കാരും അപകടത്തിൽ പെട്ടു. നേരത്തെയും പലവട്ടം അപകടം ഉണ്ടായി.നടക്കാവ് റോഡിനു സമാന്തരമായി കൊച്ചിയിലേക്കു പരിഗണിക്കപ്പെടുന്ന റോഡാണിത്. നെച്ചൂർ കടവു പാലം പൂർത്തിയായതോടെ നടക്കാവ് റോഡിൽ ഓണക്കൂർ പള്ളിപ്പടിയിൽ നിന്നു തിരിയുന്ന വാഹനങ്ങൾക്കു മണീട് മീമ്പാറ റോഡിലൂടെ കൊച്ചി മധുര ദേശീയ പാതയിലേക്കു സുഗമമായി പ്രവേശിക്കാനാകും.
ഇതു മൂലം ഒട്ടേറെ സ്വകാര്യ വാഹനങ്ങളാണ് ഓരോ മണിക്കൂറിലും ഇതു വഴി കടന്നു പോകുന്നത്. ഒരിടത്തും അപകടാവസ്ഥ സൂചിപ്പിക്കുന്ന ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല.