കളമശേരി ∙ മുൻ എംപിയും നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഇതര സംസ്ഥാന ടാങ്കർ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കല്ലകുറിച്ചി പിള്ളയാർകോവിൽ തെരുവ് എസ്.ഭരതിനെയാണ് (29) അറസ്റ്റ് ചെയ്തത്. ഭരത് ഓടിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണു സംഭവം. അന്തരിച്ച നടൻ കൊല്ലം സുധിക്കു ആദരാഞ്ജലികൾ അർപ്പിച്ച ശേഷം തൃശൂരിലേക്കു പോകുമ്പോൾ കളമശേരി തോഷിബ ജംക്‌ഷനു സമീപമാണു വാഹനത്തെ കടത്തിവിടാതെ തടസ്സപ്പെടുത്തിയത്.
സുരേഷ് ഗോപിയുടെ ഡ്രൈവർ ലോറിയുടെ സമീപം എത്തി പലതവണ ലൈറ്റ് തെളിച്ചുവെങ്കിലും അപകടകരമായ രീതിയിൽ ഇടത്തോട്ടും വലത്തോട്ടും ഓടിച്ച ലോറി ഡ്രൈവർ വാഹനത്തെ കടത്തിവിടാൻ തയാറായില്ല. തുടർന്നു സുരേഷ്ഗോപി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു. തുടർന്ന് അങ്കമാലിയിൽ ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോറിഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഭരതിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ലോറി കോടതിക്കു കൈമാറി. ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ എസ്ഐ വി.എ.സുബൈർ, സിവിൽ പൊലീസ് ഓഫിസർ ശരത് എന്നിവർ ചേർന്നാണ് ലോറി പിടികൂടിയത്.