ഭീഷണിയായി തെരുവ് നായ്ക്കളും കുറുനരികളും
Mail This Article
നെടുമ്പാശേരി ∙ തെരുവ് നായ്ക്കളും കുറുനരികളും വളർത്തുമൃഗങ്ങൾക്കു ഭിഷണിയാകുന്നു. തുരുത്തിശേരിയിൽ ഇവയുടെ ശല്യം മൂലം നാട്ടുകാർ ദുരിതത്തിലാണ്. തുരുത്തിശേരി പൈനാടത്ത് കുഞ്ഞ്, അരീക്കൽ ജയ്സൺ എന്നിവരുടെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന 2 ആടുകളെ കഴിഞ്ഞ രാത്രി തെരുവുനായ്ക്കളും മറ്റും കൊന്ന് തിന്നു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. രാത്രിയായാൽ കുറുനരികളും വ്യാപകമായി പുറത്തിറങ്ങുന്നുണ്ട്. വിമാനത്താവളത്തിന് സമീപത്തെ ഉപയോഗമില്ലാത്ത പറമ്പിൽ കുറുനരികൾ ഏറെയുണ്ട്. രാത്രിയായാൽ ഭക്ഷണത്തിനായി ഇവ സമീപ പ്രദേശങ്ങളിലേക്ക് ഇറങ്ങുകയാണ്. കോഴികളും ആടുകളും തുടർച്ചയായി ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. അധികൃതർ അടിയന്തരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നഗരസഭാ ഓഫിസിന് അകത്തും പുറത്തും നായ്ക്കൾ
ഏലൂർ ∙ നഗരസഭാ ഓഫിസ് തെരുവുനായകളുടെ ആവാസ കേന്ദ്രമാണ്. നഗരഭയുടെ പൂമഖത്താണ് ഇവയുടെ കിടപ്പ്. നഗരസഭാ ഓഫിസിലെത്തുന്നവർ നഗരസഭയുടെ വരാന്തയിൽ ഇവയെ കാണുമ്പോൾ ഭയക്കുമെങ്കിലും ഇവ ഇതുവരെ ആരേയും ഉപദ്രവിച്ചതായി അറിയില്ല. ഇവയിൽ ചിലത് നഗരസഭാ ഓഫിസിന്റെ അകത്തേക്കു കയറിച്ചെല്ലും. ചിലപ്പോൾ ഒന്നാം നിലയിലെ കൗൺസിൽ ഹാൾ വരെ നായകൾ കയറിച്ചെല്ലും. ജീവനക്കാർക്കു ഭയമില്ലെങ്കിലും ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഭയപ്പാടോടെയാണു നായ്ക്കൾക്കിടയിലൂടെ കടന്നുപോകുന്നത്. നായ്ക്കളിൽ ഒന്നിന്റെ മുഖത്തു വ്രണം വലുതായി പുഴുവരിക്കുന്ന നിലയിലാണ്. രോഗമാണോ ആരെങ്കിലും ആക്രമിച്ചതാണോ എന്നറിയില്ല. തൊട്ടടുത്ത് മൃഗാശുപത്രിയുണ്ടെങ്കിലും ഇതിനെ ചികിത്സിക്കാൻ ആരും തയാറാവുന്നുമില്ല.