അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശം വയ്ക്കൽ: 375 കാർഡ് ഉടമകളിൽ നിന്ന് ഈടാക്കിയത് 16,31,628 രൂപ
Mail This Article
പറവൂർ ∙ താലൂക്കിൽ അനർഹമായി മുൻഗണന, സബ്സിഡി റേഷൻ കാർഡുകൾ (മഞ്ഞ, പിങ്ക്, നീല കാർഡുകൾ) കൈവശം വച്ച 375 കാർഡ് ഉടമകളിൽ നിന്നു ദുരുപയോഗം ചെയ്ത റേഷൻ സാധനങ്ങളുടെ കമ്പോള വിലയും പിഴത്തുകയുമായി ഈടാക്കിയത് 16,31,628 രൂപ. 2022 ജൂലൈ മുതലുള്ള കണക്കാണിത്.
സർക്കാർ, അർധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനം തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായനികുതി അടയ്ക്കുന്നവർ, പ്രവാസികൾ ഉൾപ്പെടെ കുടുംബത്തിലെ എല്ലാം അംഗങ്ങൾക്കും കൂടി 25,000 രൂപയിലേറെ പ്രതിമാസ വരുമാനമുള്ളവർ, ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ, 1000 ചതുരശ്രയടിയോ അതിനു മുകളിലോ വീടു സ്വന്തമായുള്ളവർ, ഏക ഉപജീവനമാർഗമായ ഒരു ടാക്സി ഒഴികെ നാലുചക്ര വാഹനം സ്വന്തമായുള്ളവർ മുൻഗണന റേഷൻ കാർഡുകൾ കൈവശം വയ്ക്കാൻ പാടില്ല.
അനർഹമായി കൈവശം വച്ച മുൻഗണന, സബ്സിഡി റേഷൻ കാർഡുകൾ കണ്ടെത്താൻ വീടുകൾ കയറി നടത്തുന്ന സ്ക്വാഡ് പരിശോധന വരും ദിവസങ്ങളിൽ ശക്തമാക്കുമെന്നു താലൂക്ക് സപ്ലൈ ഓഫിസർ ടി.ശോഭ അറിയിച്ചു.
English Summary: Ineligible possession of Priority Ration Card: Rs 16,31,628 collected from 375 card holders