ADVERTISEMENT

കൊച്ചി∙ ‘ഐ ഫീൽ ലൈക് ബീയിങ് ഓൺ എ ഹോളിഡേ...!’ വാട്ടർ മെട്രോ ബോട്ടിന്റെ അമരത്ത് പിന്നിലേക്ക് അൽപം ചെരിഞ്ഞു നിന്നു ബോൾഗാട്ടി ദ്വീപിന്റെയും കായലിന്റെയും സൗന്ദര്യം മൊബൈലിൽ പകർത്തുന്നതിനിടെ ഇന്ത്യയിലെ ജർമൻ അംബാസഡർ ഡോ.ഫിലിപ്പ് അക്കർമാന്റെ കമന്റ്.

‘ഇന്ത്യയെന്ന കിരീടത്തിലെ മുത്താണു കൊച്ചി’, അറബിക്കടലിന്റെ റാണിയെ പുകഴ്ത്തിയിട്ടും മതിയാകാതെ ആക്കർമാൻ തുടർന്നു. ‘മുൻപു ഞാൻ ടൂറിസ്റ്റ് ആയി ഫോർട്ട്കൊച്ചി സന്ദർശിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ വരാൻ അവസരം ലഭിച്ചാൽ വാട്ടർ മെട്രോ ബോട്ട് യാത്ര ഒഴിവാക്കുന്ന പ്രശ്നമില്ല.’ പിന്നീട് തനിക്കു നേരെ ക്യാമറ തുറന്നുവച്ച മാധ്യമപ്രവർത്തകരുടെ ഫോട്ടോയെടുക്കുന്ന തിരക്കിലായി അക്കർമാൻ.മാധ്യമപ്രവർത്തകരുടെ മുഖത്തെ ചോദ്യഭാവം കണ്ടപ്പോൾ നർമം കലർത്തി ഉടൻ മറുപടി. ‘കേരളത്തിൽ ഞാനൊരു വലിയ വിഐപി ആണെന്നു പറഞ്ഞിട്ടു വീട്ടിലുള്ളവരാരും വിശ്വസിക്കുന്നില്ല, എന്നെക്കാണാൻ നിങ്ങളൊക്കെ വന്നെന്നു കാണുമ്പോഴെങ്കിലും ഞാൻ പറഞ്ഞതു സത്യമാണെന്നു ബോധ്യപ്പെടുമല്ലോ ?’  

വാട്ടർ മെട്രോയ്ക്കു സാമ്പത്തിക പിന്തുണ നൽകുന്ന കെഎഫ് ഡബ്ല്യുവിന്റെ ഇന്ത്യ ഇൻ ചാർജ് വൂൾഫ് മൂത്ത് നയിക്കുന്ന പ്രതിനിധി സംഘത്തിനൊപ്പം കൊച്ചിയിലെത്തിയ അക്കർമാൻ ആദ്യമായി വാട്ടർ മെട്രോ ബോട്ട് യാത്ര ആസ്വദിക്കുകയായിരുന്നു. ഹൈക്കോർട്ട് ടെർമിനലിൽ നിന്നു വൈപ്പിൻ വരെയായിരുന്നു ബോട്ടുയാത്ര.  കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് അംബാസഡറെ സ്വീകരിച്ചു. വാട്ടർ മെട്രോയുടെ പ്രവർത്തനം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സാജൻ പി. ജോൺ  അംബാസഡർക്കായി വിശദീകരിച്ചു. 

വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വാട്ടർമെട്രോയെ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും കൊച്ചിയെ കൂടുതൽ സ്മാർട്ടാക്കാൻ പദ്ധതി ഉപകരിക്കുമെന്നും അക്കർമാൻ പറഞ്ഞു. ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ചു മികച്ച യാത്രാസൗകര്യം ഒരുക്കുന്ന വാട്ടർമെട്രോ സുസ്ഥിര വികസനത്തിനും ഉത്തമ മാതൃകയാണ്. അത്യാധുനിക സംവിധാനങ്ങളുള്ള ബോട്ടിന്റെ നിർമാണം മേക്ക് ഇൻ ഇന്ത്യ പദ്ധതി കൂടുതൽ ശക്തമാക്കാൻ ഉപകരിച്ചിട്ടുണ്ടെന്ന് അക്കർമാൻ പറഞ്ഞു. അക്കർമാനും വൂൾഫ് മൂത്തിനും ലോക്നാഥ് ബെഹ്റ വാട്ടർമെട്രോയുടെ മാതൃക സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com