കോട്ടപ്പടിയിൽ മോഷണം വർധിക്കുന്നു; പാനിപ്രക്കാവിൽ വീണ്ടും ഭണ്ഡാരക്കവർച്ച

Mail This Article
×
കോട്ടപ്പടി∙ പാനിപ്രക്കാവ് ദേവി ക്ഷേത്രത്തിൽ മോഷണം പതിവായി. ഇന്നലെ പുലർച്ചെ നടയിലെ ഭണ്ഡാരം കവർന്നു. മുറ്റത്തെ വഴിവിളക്ക് അണച്ചശേഷമായിരുന്നു മോഷണം. പൊലീസ് പട്രോളിങ് രേഖപ്പെടുത്താൻ ക്ഷേത്രമുറ്റത്തു വച്ചിട്ടുള്ള റജിസ്റ്ററിന്റെ തൊട്ടുതാഴെയുള്ള ഭണ്ഡാരമാണു കവർന്നത്. ഇതേ ഭണ്ഡാരം 2 മാസം മുൻപും കവർന്നിരുന്നു. ഈ വർഷം ഇതു നാലാംവട്ടമാണു കാവിൽ മോഷണം നടക്കുന്നത്. ക്ഷേത്രത്തിലെ കൃഷിയിടത്തിൽ നിന്നു ശേഖരിച്ചു സൂക്ഷിക്കുന്ന റബർഷീറ്റും തേങ്ങയും അപഹരിക്കുന്നത് പതിവാണ്. ഒരു മാസം മുൻപു സ്കൂട്ടറിൽ എത്തിയവർ നാഗഞ്ചേരി സ്വദേശി വയോധികയുടെ കഴുത്തിൽ നിന്നു സ്വർണമാല പൊട്ടിച്ചു കടന്നിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല. അതിഥിത്തൊഴിലാളികൾ കൂടുതൽ തമ്പടിച്ചിരിക്കുന്ന കോട്ടപ്പടി പഞ്ചായത്തിലെ 7, 8 വാർഡുകളിലാണു മോഷണം കൂടുന്നതെന്നു നാട്ടുകാർ പറഞ്ഞു. നാട്ടിൽ മോഷണം വർധിക്കുമ്പോഴും പൊലീസ് അലംഭാവം തുടരുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.