കാനത്തിന് അന്ത്യാഞ്ജലിയുമായി മന്ത്രിസഭ ഒന്നാകെ
Mail This Article
കൊച്ചി ∙ നവകേരള സദസ്സ് എറണാകുളം ജില്ലയിൽ പര്യടനം നടത്തുമ്പോഴാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗവാർത്തയെത്തിയത്.വൈകിട്ട് 6 മണിയോടെ വാർത്ത പ്രചരിക്കുമ്പോൾ കളമശേരിയിൽ നവകേരള സദസ്സ് യോഗത്തിലായിരുന്നു സിപിഐ മന്ത്രിമാരായ കെ.രാജനും പി.പ്രസാദും. ഉടൻ ഇരുവരും അമൃത ആശുപത്രിയിലേക്ക് പാഞ്ഞെത്തി. പ്രസാദിന്റെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു.ഉറ്റസഖാവിന്റെ വിയോഗവാർത്തയറിഞ്ഞ് ജില്ലയിലെ പ്രവർത്തകർ പലയിടത്തു നിന്നുമായി ആശുപത്രി വളപ്പിലെത്തി.ഭാര്യ വനജയും മക്കളായ സന്ദീപും സ്മിതയും സങ്കടങ്ങൾക്കു നടുവിൽ തളർന്നു നിന്നു.
ജില്ലാ സെക്രട്ടറി പി.രാജു,എ.കെ.അഷ്റഫ്, കെ.എൻ.സുഗതൻ,ടി.സി.സഞ്ജിത്,ശാരദാ മോഹൻ,നിക്സൻ തുടങ്ങിയവർ ആദ്യമെത്തി.കാനത്തിന്റെ കാൽപാദം മുറിച്ചെന്ന വാർത്ത പ്രവർത്തകർ അറിഞ്ഞിരുന്നെങ്കിലും അദ്ദേഹം രോഗമുക്തനാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.കാത്തു നിന്ന മാധ്യമപ്രവർത്തകരോട് സംസ്കാരം സംബന്ധിച്ച വാർത്തകൾ മന്ത്രി കെ.രാജൻ പങ്കുവച്ചു. നവകേരള സദസ്സ് ജില്ലയിൽ നിർത്തിവയ്ക്കുമോയെന്ന മട്ടിലും പ്രവർത്തകർക്കിടയിൽ ചർച്ച നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംഎൽഎമാരായ ടി.ജെ.വിനോദ്,അൻവർ സാദത്ത്,കെ.ബാബു,എന്നിവർ ആശുപത്രിയിലെത്തി. മമ്മൂട്ടിയും രമേഷ് പിഷാരടിയും ഒരുമിച്ചെത്തി.
മറൈൻഡ്രൈവിലെ വേദിയിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ ഒരുമിച്ചെത്തിയപ്പോൾ രാത്രി 9 മണിയായി.മന്ത്രിസഭ ഒന്നടങ്കം പ്രിയസഖാവിന് അന്ത്യാഞ്ജലിയർപ്പിച്ചു.പലപ്പോഴും അടുത്തു പ്രവർത്തിച്ച പ്രിയ നേതാവിന്റെ വിയോഗം പലർക്കും ഉൾക്കൊള്ളാനായില്ല. സിപിഎമ്മിനെ നയിച്ച മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗം ഒരു വർഷം പിന്നിടുമ്പോഴാണ് സിപിഐയെ നയിച്ച കാനം വിടവാങ്ങുന്നത്.1982 ൽ കോടിയേരിയും കാനവും ഒരുമിച്ച് കേരള നിയമസഭയിൽ എംഎൽഎമാരായെത്തിയവരാണ്.
കാനത്തിന്റെ വിയോഗത്തിൽ അനുശോചനം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കരബാബു അനുശോചിച്ചു.