മംഗലത്തുമനയിലെ തീപിടിത്തം: വൈദ്യുതി തകരാറെന്നു നിഗമനം

Mail This Article
പിറവം∙രാമമംഗലത്തെ പുരാതനമായ മംഗലത്തുമനയിൽ തീപിടിത്തത്തിനു കാരണം വൈദ്യുതി തകരാറാകാമെന്നു പ്രാഥമിക നിഗമനം. വെള്ളി രാത്രി 8 മണിയോടെയാണു മനയിൽ തീപിടിച്ചത്. ഇതേ സമയത്തു ഇൗ ഭാഗത്തു ഒട്ടേറെ വീടുകളിൽ വോൾട്ടേജ് വ്യതിയാനം അനുഭവപ്പെട്ടിരുന്നു. മോട്ടർ ഉൾപ്പെടെ ഗൃഹോപകരണങ്ങളും തകരാറിലായി. 45 വർഷത്തോളം പഴക്കമുള്ള വയറിങ്ങാണു മനയിൽ ഉണ്ടായിരുന്നതെന്ന് കുടുംബാംഗം പ്രഫ. ഗുപ്തൻ നമ്പൂതിരി പറഞ്ഞു. അതേസമയം ശാസ്ത്രീയ അന്വേഷണസംഘം തീപിടിത്തം സംബന്ധിച്ചു പരിശോധനയ്ക്ക് എത്തുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും എത്തിയില്ല.
200 വർഷത്തോളം പഴക്കം കണക്കാക്കുന്ന നാലു കെട്ട് മാതൃകയിലുള്ള മനയിൽ ഇപ്പോൾ ആരും താമസിക്കുന്നില്ല. സമീപത്തു താമസിക്കുന്ന കുടുംബാംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു പോയ സമയത്താണു തീപിടിത്തം ഉണ്ടായത്. 5 യൂണിറ്റ് അഗ്നിരക്ഷാസേന 2 മണിക്കൂറിലേറെ നടത്തിയ ശ്രമത്തിനൊടുവിലാണു സ്ഥിതി നിയന്ത്രിക്കാനായത്. അപ്പോഴേക്കും മനയുടെ ഉൾഭാഗവും മച്ചും മറ്റു അലങ്കാരങ്ങളും കത്തിയമർന്നു. നഷ്ടം കോടികൾ കവിയുമെന്നാണു കണക്കാക്കുന്നത്.