ടെറസിൽ നിന്നു പേടിപ്പിച്ചു താഴേക്കു ചാടിച്ച നായയുടെ കാലൊടിഞ്ഞു

Mail This Article
മരട് ∙ തോമസ് പുരം ഭാഗത്ത് വാടക വീടിന്റെ ടെറസിൽ നിന്നു പേടിപ്പിച്ചു താഴേക്കു ചാടിച്ച തെരുവു നായയുടെ പിൻകാലുകൾ ഒടിഞ്ഞു. ഗുരുതര നിലയിലായ നായ 5 ദിവസമായി ചികിത്സയിൽ. നായയെ ഉപദ്രവിച്ചവർ തെറ്റു സമ്മതിച്ചെങ്കിലും ചികിത്സക്കാര്യത്തിലോ നായയെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലോ സഹകരിക്കുന്നില്ലെന്നു പൊലീസിൽ പരാതി. വരാന്തയിൽ കയറിയ നായയെ പേടിപ്പിച്ച് ടെറസിൽ കയറ്റിയാണ് താഴേക്ക് ചാടിച്ചതെന്ന് കണ്ടു നിന്നവർ പറഞ്ഞു. കാലൊടിഞ്ഞു മൃതപ്രാണനായ നായയെ മരട് നഗരസഭ ആരോഗ്യകാര്യ സമിതി അധ്യക്ഷ കൂടിയായ ഡിവിഷൻ കൗൺസിലർ റീന തോമസ് മുൻകൈ എടുത്ത് മൃഗസ്നേഹികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. ഗവ. ആശുപത്രിയിൽ വെറ്ററിനറി സർജൻ ഇല്ലാതിരുന്നതിനാൽ സ്വകാര്യ മൃഗാശുപത്രിയിലാണ് ചികിത്സ. കാലുകളിൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.
ക്രൂരത ചെയ്തയാൾ അബദ്ധം പറ്റിയതാണെന്നും ചികിത്സാച്ചെലവ് ഏൽക്കാമെന്നും പറഞ്ഞെങ്കിലും പണം നൽകിയില്ല. 5 ദിവസത്തെ ആശുപത്രി ചെലവ് മാത്രം 9500 രൂപയായി. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത ശേഷം ചമ്പക്കര സ്വദേശി പ്രേംകുമാറാണ് നായയെ നോക്കുന്നത്. 'ബെല്ല' എന്നു പേരിട്ടു. അനുസരണയോടെ കഴിയുന്നു. കാലിൽ അണുബാധ ആയതോടെ ഇന്നലെ വീണ്ടും ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിച്ചു. 2400 രൂപയായി. ക്രൂരകൃത്യംചെയ്തവരെ വിളിച്ചിട്ടു പ്രതികരണമില്ല. ഇതോടെയാണ് ഇവർക്കെതിരെ മരട് പൊലീസിൽ പരാതി നൽകിയതെന്ന് റീന തോമസ് പറഞ്ഞു. ചികിത്സാച്ചെലവ് നൽകണമെന്നാണ് ആവശ്യം.