അറവുശാലയും മാംസ വിൽപന കേന്ദ്രവും അടച്ചു പൂട്ടാതെ പറവൂർ നഗരസഭ

Mail This Article
പറവൂർ ∙ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടിസ് ലഭിച്ചിട്ടും ചന്തയിലെ അറവുശാല, മത്സ്യ, മാംസ വിപണന കേന്ദ്രം നഗരസഭ അടച്ചുപൂട്ടുന്നില്ല. ബോർഡുമായി ചർച്ച ചെയ്ത് ഇവ തുടരാനുള്ള ശ്രമങ്ങളാണ് അധികൃതർ നടത്തുന്നത്. 7 ദിവസത്തിനകം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് 4–ാം തീയതിയാണ് നഗരസഭയിൽ നോട്ടിസ് ലഭിച്ചത്. നോട്ടിസ് കാലാവധി 10ന് തീരും. പെട്ടെന്ന് അടച്ചു പൂട്ടിയാൽ ഒട്ടേറെപ്പേരുടെ ഉപജീവനമാർഗം ഇല്ലാതാകും എന്നതിനാലാണ് ചർച്ചയ്ക്ക് ശ്രമിക്കുന്നത്. മത്സ്യ, മാംസ വിപണന കേന്ദ്രം എല്ലാ ദിവസവും ചന്തയിൽ പ്രവർത്തിക്കുന്നുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പച്ചക്കറി ചന്ത.
മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ച മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയില്ല എന്ന കാരണത്താലാണ് അറവുശാലയും മത്സ്യ, മാംസ വിപണന കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ നോട്ടിസ് നൽകിയത്. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം നൽകിയ കാരണം കാണിക്കൽ നോട്ടിസിന് നഗരസഭ നൽകിയ വിശദീകരണം തൃപ്തികരമായില്ല. ചന്തയിലെ അറവുശാല കെട്ടിടവും അതിന്റെ ബയോഗ്യാസ് പ്ലാന്റ്, സെപ്റ്റിക് ടാങ്ക് പോലുള്ള സംവിധാനങ്ങളും ഉപയോഗപ്രദല്ലാത്തതിനാൽ ആധുനിക അറവുശാല എത്രയും വേഗം ആരംഭിക്കണം, അനധികൃത അറവ് നിരോധിക്കണം, ഇറച്ചി, മീൻ ചന്തകളിൽ നിന്നുള്ള മലിനജലം സംസ്കരിക്കാൻ മലിനജല സംസ്കരണ സംവിധാനം ഒരുക്കണം തുടങ്ങിയ നിർദേശങ്ങളാണ് 2023 ജൂലൈ 26ന് ബോർഡ് നഗരസഭയ്ക്ക് നൽകിയിരുന്നത്.
മൃഗങ്ങളെ അറക്കുന്നതിന്റെ അവശിഷ്ടങ്ങളും അവയുടെ രക്തം കലർന്ന മലിനജലവും ചന്തയിൽ നിന്നു തട്ടുകടവ് പുഴയിലെത്തുന്നതായി കണ്ടെത്തുകയും ചെയ്തു.എന്നാൽ, മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ചന്തയിൽ ഒരുക്കിയ ബയോഗ്യാസ് പ്ലാന്റ്, സ്ലോട്ടർ ഹൗസ്, മലിനജല സംസ്കരണ പ്ലാന്റ് എന്നിവയുടെ അറ്റകുറ്റപ്പണികൾ നടത്താൻ സർക്കാർ അംഗീകൃത ഏജൻസി മുഖാന്തരം എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നാണ് നഗരസഭാധ്യക്ഷ ബീന ശശിധരൻ പറയുന്നത്. സർക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്കർഷിക്കുന്ന സംവിധാനം സജ്ജമാക്കാനാകുമെന്നും ചന്തയിലെ ഓടകളുടെ നിർമാണം, നവീകരണം തുടങ്ങിയ പദ്ധതികൾക്കും സർക്കാരിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.