ദേശീയപാതയിലും ഇടുക്കി റോഡിലും ഭീഷണി ഒഴിയാതെ അപകടമരങ്ങൾ

Mail This Article
കോതമംഗലം∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ വില്ലാഞ്ചിറ മുതൽ നേര്യമംഗലം വരെയും ഇടുക്കി റോഡിലും വനത്തിലെ മരങ്ങൾ അപകടഭീഷണിയായി തുടരുന്നു. കഴിഞ്ഞ 24നു വില്ലാഞ്ചിറയിൽ കാറിനു മുകളിൽ മരം വീണ് ഒരാളുടെ മരണത്തിന് ഇടയാക്കിയതോടെ അപകടസാഹചര്യത്തിലുള്ള മരങ്ങൾ നീക്കം ചെയ്യുമെന്ന് വനംവകുപ്പ് അധികൃതർ ഉറപ്പുനൽകിയിരുന്നു. കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റിയും ജില്ലാ വികസന സമിതിയും ഇക്കാര്യത്തിൽ നിർദേശം നൽകുകയും ചെയ്തു. എന്നാൽ, അപകടം നടന്നതിനു സമീപം ഏതാനും മരങ്ങൾ മാത്രം മുറിച്ചുനീക്കി വനംവകുപ്പ് ഉദ്യമം നിർത്തിവച്ചു.
ദേശീയപാതയിലേക്കും ഇടുക്കി റോഡിലേക്കും ഏതുസമയത്തും കടപുഴകാവുന്ന മരങ്ങളും വീഴാവുന്ന രീതിയിൽ ഒടിഞ്ഞുതൂങ്ങിയ മരക്കൊമ്പുകളും ഒട്ടേറെയാണ്. മഴക്കാലമായതിനാൽ ഭയപ്പാടിലാണ് ഇതുവഴി യാത്ര. റോഡിനോടു ചേർന്നു മൺതിട്ടയിടിഞ്ഞു വേരുകൾ പുറത്തു കാണാവുന്ന രീതിയിൽ വൻമരങ്ങളുണ്ട്. ഒടിഞ്ഞുതൂങ്ങിയ കൊമ്പുകൾ ചെറിയ കാറ്റിൽ പോലും വീണേക്കാം. ഇനിയും ദുരന്തത്തിനു കാക്കാതെ അപകടമരങ്ങൾ നീക്കംചെയ്യാൻ അടിയന്തര നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.