കൊച്ചി സർവകലാശാല: 6 പ്രവൃത്തി ദിവസത്തിൽ നടന്നത് 3 സമരം

Mail This Article
കളമശേരി ∙ കൊച്ചി സർവകലാശാല പ്രവേശന നടപടികൾ ആരംഭിച്ച ഉടൻ വിവിധ വിദ്യാർഥി യൂണിയനുകൾ സമരവും തുടങ്ങി. ജൂലൈ ഒന്നിന് എല്ലാ ഡിപ്പാർട്മെന്റുകളും തുറന്ന ശേഷം മാത്രം 6 പ്രവൃത്തി ദിവസത്തിൽ നടന്നത് 3 സമരം. 2ന് ഹോസ്റ്റലിൽ പുറത്ത് നിന്നുള്ളവർക്ക് മെസ് നിർത്തിയത്തിനു 5 കുട്ടികൾ മാത്രം നയിച്ച എംഎസ്എഫ് സമരമായിരുന്നു. 4ന് നീറ്റ് പരീക്ഷ നടത്തിപ്പിലെ അപാകതകൾക്കെതിരെ എസ്എഫ്ഐ സമരം. വീണ്ടും ഇന്നലെ പുറമേ നിന്നുള്ളവർക്കു മെസ് നിർത്തിയതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സമരം. ഇത് മൂലം രാവിലെ നടക്കേണ്ട രണ്ടാം വർഷ ഇന്റേണൽ പരീക്ഷകളും തടസ്സപ്പെട്ടു. പരീക്ഷ എഴുതാൻ വന്ന വിദ്യാർഥികളെ സ്കൂൾ ഓഫ് എൻജിനീയറിങ് ഗേറ്റിൽ തടഞ്ഞു.
പരീക്ഷകൾ തടസ്സപ്പെടുത്തി സമരം നടത്തില്ല എന്ന മുൻ തീരുമാനത്തിന് എതിരായിരുന്നു ഈ നടപടി. പുറമേ നിന്നുള്ളവരും തങ്ങളെ തടഞ്ഞതായി വിദ്യാർഥികൾ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം പരീക്ഷ നടത്താനുള്ള ശ്രമവും സമരക്കാർ തടസ്സപ്പെടുത്തി. ഇതുകൂടാതെ നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിൽ പ്രതിഷേധിക്കാൻ ജൂണിൽ കെഎസ്‌യു ജൂൺ 21 നും 24 നും രണ്ടു തവണ സമരം ചെയ്തു. അതോടൊപ്പം ഹോസ്റ്റൽ പ്രവേശനത്തിൽ ഗസ്റ്റുകൾക്ക് 30 ശതമാനം എന്ന നിയന്ത്രണത്തിന് എതിരായി അവർ രാത്രി കിടപ്പ് സമരവും തുടങ്ങി. ഈ വർഷം മുതൽ ഹോസ്റ്റലുകളിൽ അഡ്മിഷനും മറ്റും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഐഡന്റിറ്റി കാർഡുകൾ ഇല്ലാത്തവരെ രാത്രിയിൽ ഹോസ്റ്റലിൽ പ്രവേശിപ്പിക്കയില്ല.