ഏറ്റെടുക്കേണ്ടത് വലിയ ദൗത്യം, ചെറിയ സംഭാവനകള്‍ പോലും പ്രധാനം; മന്ത്രി രാജീവ്
Mail This Article
കൊച്ചി ∙ വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതിനായി വലിയ ദൗത്യമാണ് ഏറ്റെടുക്കാനുള്ളതെന്നും വ്യക്തികളുടെ ചെറിയ സംഭാവനകള്‍ പോലും വളരെ പ്രധാനമാണെന്നും മന്ത്രി പി. രാജീവ്. കടവന്ത്ര റീജിയണല്‍ സ്‌പോട്ട്‌സ് സെന്ററില്‍ വയനാട് ദുരിത ബാധിതരെ സഹായിക്കാനായി ആരംഭിച്ച കലക്ഷന്‍ സെന്റര്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ വസ്തുക്കള്‍ ആവശ്യത്തിന് സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കുമായി ജനങ്ങള്‍ കൈകോര്‍ക്കേണ്ടി വരും. ഒന്‍പത് മന്ത്രിമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മത ചിന്തകള്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. പ്രധാനമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കമ്പനികളും സ്ഥാപനങ്ങളും അവരുടെ സിഎസ്ആര്‍ ഫണ്ട് ഇത്തരം കാര്യങ്ങള്‍ക്കായി വിനിയോഗിക്കണം. വ്യക്തികള്‍ ചെറിയ സംഭാവനകളാണെങ്കില്‍പ്പോലും വലിയൊരു ദൗത്യം ഏറ്റെടുക്കാനുണ്ട് എന്ന ധാരണയില്‍ സംഭാവന നല്‍കണമെന്നും മന്ത്രി പറഞ്ഞു.
വാഹനങ്ങളില്‍ ആരും ദുരിത മേഖലയിലേക്ക് എത്തേണ്ടതില്ല. അങ്ങനെ ചെയ്യുന്നത് വയനാട് നടക്കുന്ന രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്, അന്‍പോട് കൊച്ചി എന്നിവയുടെ സഹകരണത്തോടെ കലക്ഷന്‍ സെന്റര്‍ തുറന്നത്. ക്യുആര്‍കോഡ്, അക്കൗണ്ട് ട്രാന്‍സ്ഫര്‍, ചെക്ക് കൈമാറല്‍ എന്നിവയ്ക്കുള്ള സൗകര്യം കേന്ദ്രത്തിലുണ്ട്. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ കെ. മീരയാണ് സെന്ററിന്റെ നോഡല്‍ ഓഫീസര്‍. സെന്ററിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച (ഓഗസ്റ്റ് 1) അവസാനിക്കും.