വായു മലിനീകരണം: പുകയും ദുർഗന്ധവും ഒഴിയുന്നില്ല

Mail This Article
ഏലൂർ ∙ നഗരസഭാ പ്രദേശങ്ങളിലും എടയാർ, കടുങ്ങല്ലൂർ പ്രദേശങ്ങളിലും രൂക്ഷമായ വായു മലിനീകരണം ഒഴിവാക്കുന്നതിനു ബയോ ഫിൽറ്ററുകൾ സ്ഥാപിക്കാൻ കമ്പനികൾക്കു നൽകിയ സമയ പരിധി ഇന്നലെ സമാപിച്ചു. നിർദേശം നടപ്പാക്കിയോ എന്നറിയാനുള്ള പരിശോധന ഇന്നാരംഭിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏലൂർ സർവീലൻസ് സെന്റർ മേധാവി അറിയിച്ചു.അതേ സമയം ദുർഗന്ധത്തിനും വിഷപ്പുകയ്ക്കും കുറവില്ലെന്നു നാട്ടുകാർ പറഞ്ഞു.
രാവിലെയും വൈകിട്ടും പാതാളം, ഏലൂർ കിഴക്കുംഭാഗം പ്രദേശങ്ങളിൽ വിഷപ്പുകയും ദുർഗന്ധവും നിറയുകയാണ്. വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന വിധത്തിലാണു വിഷപ്പുക വ്യാപിക്കുന്നത്. പുകയും ദുർഗന്ധവും ശ്വസിച്ച് ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നുണ്ട്.വായുമലിനീകരണം തടയുന്നതിനു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി) പരിശോധന നടത്തിയിരുന്നു.
ഇവർ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 20 കമ്പനികളോട് കഴിഞ്ഞ മാർച്ച് 31നകം ബയോഫിൽറ്ററുകൾ സ്ഥാപിക്കണമെന്നു നിർദേശിച്ചിരുന്നു. ഉന്നത ഇടപെടലിനെത്തുടർന്നു സമയപരിധി ജൂലൈ 31വരെ നീട്ടിയിരുന്നു.
5 എല്ല് സംസ്കരണ യൂണിറ്റുകളോടും 4 ചിക്കൻ വേസ്റ്റ് സംസ്കരണ യൂണിറ്റുകളോടും ഒരു മത്സ്യ എണ്ണ സംസ്കരണ കമ്പനിയോടും 4 മൃഗക്കൊഴുപ്പ് സംസ്കരണ യൂണിറ്റിനോടും 4 സിന്തറ്റിക് റബർ പ്രോസസിങ് യൂണിറ്റിനോടും 2 റബർ പ്രോസസിങ് യൂണിറ്റിനോടുമാണു ബയോ ഫിൽറ്ററുകൾ സ്ഥാപിച്ചു പുകയും ദുർഗന്ധവും ഒഴിവാക്കാൻ പിസിബി ആവശ്യപ്പെട്ടിരുന്നത്.