ADVERTISEMENT

തൃപ്പൂണിത്തുറ ∙ മാർക്കറ്റ് - പുതിയകാവ് റോഡിൽ ഗതാഗതക്കുരുക്ക് പതിവായിട്ടും കുലുക്കമില്ലാതെ അധികൃതർ. കൂടുതൽ വാഹനങ്ങൾ ഒരുമിച്ച് എത്തിയാലോ ഏതെങ്കിലും വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്താലോ ഇവിടം ഗതാഗത കുരുക്കിൽ അമരും. തൃപ്പൂണിത്തുറ - പുതിയകാവ് റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോൾ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്.

സ്കൂൾ വണ്ടികളുടെ തിരക്ക് കൂടി വരുമ്പോൾ ഈ റോഡ് കടക്കാൻ അര മണിക്കൂറിലേറെ എടുക്കും. പലപ്പോഴും ഡ്രൈവർമാർ തമ്മിലുള്ള കയ്യാങ്കളിക്കും മറ്റും മാർക്കറ്റ് റോഡിലെ ആളുകൾ സാക്ഷിയാകേണ്ടി വരും. ചന്ത ദിവസങ്ങളിൽ മാർക്കറ്റിൽ എത്തുന്നവരുടെ വാഹനങ്ങളുടെ എണ്ണം കൂടിയാകുമ്പോൾ തിരക്ക് പതിന്മടങ്ങ് വർധിക്കും. ഗതാഗത കുരുക്ക് മൂലം സമീപത്തെ വ്യാപാരികളും കഷ്ടത്തിലാണ്. 

പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗത കുരുക്കു മാറ്റാൻ മാറി മാറി വന്ന ഭരണകൂടങ്ങൾ നടപടി കൈക്കൊണ്ടിട്ടില്ല എന്ന ആക്ഷേപം ശക്തമാണ്. ഗതാഗത കുരുക്ക് ഉണ്ടായില്ലെങ്കിൽ പോലും ഇരുഭാഗത്തേക്കും വാഹനങ്ങൾ വന്നാൽ കടത്തിണ്ണകളിലേക്കും മറ്റും കയറി നിന്നു ജീവൻ രക്ഷിക്കേണ്ട അവസ്ഥയിലാണ് കാൽനട യാത്രികർ. തിരക്ക് വർധിക്കുന്ന സമയത്തു മാർക്കറ്റ് റോഡിൽ ട്രാഫിക് വാർഡനെ നിയമിക്കണമെന്നാണു ആവശ്യം.

മാർക്കറ്റ് - പുതിയകാവ് റോഡിൽ രാവിലെയും വൈകിട്ടും, ചന്ത ദിവസങ്ങളായ തിങ്കൾ, വ്യാഴം ദിവസങ്ങളിലും കനത്ത ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്. ഇതിനു പരിഹാരമായി രാവിലെയും, വൈകിട്ടും കിഴക്ക് നിന്ന് മാർക്കറ്റ് റോഡിലേക്ക് വരുന്ന 4 ചക്ര വാഹനങ്ങൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ വൈക്കം റോഡ് വഴി തിരിച്ച് വിടുകയും പുതിയകാവ് ജംക്‌ഷനിൽ നിന്നു മാർക്കറ്റ് റോഡിലേക്ക് വരുന്ന വലിയ വാഹനങ്ങൾ വൈക്കം റോഡ് വഴി തിരിച്ചു വിടുകയും വേണമെന്ന് തൃപ്പൂണിത്തുറ നഗരസഭ  കൗൺസിലർ ഡി. അർജുനൻ പറഞ്ഞു. 

ഇതിനായി മാർക്കറ്റ് ജംക്‌ഷനിലും പുതിയകാവ് ജംക്‌ഷനിലും പൊലീസ് ഡ്യൂട്ടി രാവിലെയും വൈകിട്ടും ഉറപ്പ് വരുത്തണം. വീതി കുറഞ്ഞ കുപ്പി കഴുത്ത് പോലെയുള്ള റോഡിന്റെ ഭാഗങ്ങൾ വീതി കൂട്ടുന്നതിനു ഭൂമി അക്വയർ ചെയ്യാനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com