വെള്ളപ്പൊക്കം, പുറമേ പായൽശല്യം; ചെമ്മീൻ കെട്ട് നടത്തിപ്പുകാർക്ക് ദുരിതം
Mail This Article
വൈപ്പിൻ∙ വെള്ളപ്പൊക്കത്തിന് പുറമേ മത്സ്യത്തൊഴിലാളികളുടെയും ചെമ്മീൻ കെട്ട് നടത്തിപ്പുകാരുടെയും ദുരിതം രൂക്ഷമാക്കി പായൽ ശല്യം ഏറി. വെള്ളത്തിലെ ഉപ്പിന്റെ അംശം വർധിച്ചതിനെ തുടർന്ന് ചീഞ്ഞ് താഴ്ന്നു തുടങ്ങിയ പായലാണ് വെള്ളപ്പൊക്കത്തിനൊപ്പം വൻതോതിൽ തോടുകളിലേക്കും കെട്ടുകളിലേക്കും എത്തുന്നത്. ഇതുമൂലം വല നീട്ടാൻ കഴിയാത്ത സാഹചര്യമാണെന്ന് തൊഴിലാളികൾ പറയുന്നു. വേലിയേറ്റ ജലനിരപ്പ് ഉയർന്നതോടെ തന്നെ പലർക്കും മീൻ പിടിക്കാൻ ഇറങ്ങാൻ ആവുന്നില്ല. ഇതിന് പിന്നാലെയാണ് ചീഞ്ഞ പായലും വ്യാപകമായത്.ചെമ്മീൻ കെട്ടുകളിലെ വലകളിലും അൽപസമയം കൊണ്ട് പായൽ നിറയുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് മത്സ്യസമ്പത്ത് ഒഴുകി നഷ്ടമായ തങ്ങൾക്ക് ഇത് കൂടുതൽ തിരിച്ചടിയാകുമെന്ന് കെട്ട് നടത്തിപ്പുകാർ പറയുന്നു.
ജലനിരപ്പ് ഉയർന്നതോടെ പല ചെമ്മീൻകെട്ടുകളും കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച കെട്ട് നടത്തിപ്പുകാരിൽ പലർക്കും അവ മൊത്തത്തിൽ നഷ്ടമായി. കൂടാതെ വെള്ളപ്പൊക്കം മറയാക്കി ഫാക്ടറികൾ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പല വ്യവസായ സ്ഥാപനങ്ങളും പലപ്പോഴും അനുവർത്തിക്കുന്ന രീതിയാണിത്. വെള്ളം കൂടുതലുള്ളപ്പോൾ മാലിന്യ സാന്നിധ്യം മൂലമുള്ള നിറ– ഗന്ധ വ്യത്യാസങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. അതേസമയം രാസവസ്തു സാന്നിധ്യം മത്സ്യസമ്പത്തിനെ ബാധിക്കുകയും ചെയ്യും.