തുറവൂർ–അരൂർ ഉയരപ്പാത: കാലവർഷം വിരുന്നെത്തും മുൻപ് കാന നിർമാണം തീർക്കണം; ഇല്ലെങ്കിൽ...

Mail This Article
അരൂർ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന 12.75 കിലോമീറ്റർ പാതയിൽ കാന നിർമാണം കാലവർഷത്തിന് മുൻപ് പൂർത്തിയായില്ലെങ്കിൽ വൻ ഗതാഗത കുരുക്കിനും വെള്ളക്കെട്ടിനും സാധ്യത. കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ 4 പഞ്ചായത്ത് പരിധിയിലൂടെയാണ് ഉയരപ്പാത പോകുന്നത്.
ഇതിൽ അരൂർ പഞ്ചായത്തിൽ മാത്രം 6.5 കിലോമീറ്റർ പാതയാണ് പോകുന്നത്. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ഗർഡറുകൾ കയറ്റുന്നതിനായി നാലുവരി പാതയുടെ ഇരുവശങ്ങളിലും ലോഞ്ചിങ് ഗാൻട്രി പാതയോരത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ പാതയോരത്തു നിന്നുള്ള പെയ്ത്തു വെള്ളം ഒഴുകി പോകാൻ വഴിയില്ല.
നിലവിൽ ഒരുമണിക്കൂർ തുടർച്ചയായി മഴ പെയ്താൽ അരൂർ മുതൽ ചന്തിരൂർ വരെയുള്ള പാതയിൽ മുട്ടൊപ്പം വെള്ളക്കെട്ട് രൂപപ്പെടും. അരൂർ ബൈപാസ് കവല മുതൽ ചന്തിരൂർ വരെയുള്ള 6.5 കിലോമീറ്റർ ഭാഗത്ത് അടിയന്തരമായി കാന നിർമാണം പൂർത്തിയാക്കണം. ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ പല ഭാഗങ്ങളിലായാണു കാന നിർമാണം നടക്കുന്നത്.
എന്നാൽ പൊതു തോടുകളുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.കാനയുമായി ഇട തോടുകളിലേക്ക് ബന്ധിപ്പിക്കുന്നതിന് പഞ്ചായത്തുകൾ അനുമതി നൽകാത്തതാണ് ഇതിന് കാരണം. അരൂർ മുതൽ ചന്തിരൂർ വരെയുള്ള ഭാഗത്ത് അടിയന്തരമായി കാന നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.