ആലുവ-പറവൂർ റോഡ്: ചോർച്ച അടച്ചെങ്കിലും വലിയൊരു കുഴി ഇനിയും ബാക്കി

Mail This Article
ആലങ്ങാട് ∙ അടിക്കടി വാഹനങ്ങൾ കുഴിയിൽ ചാടി നിയന്ത്രണം തെറ്റി മറിയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയും വീണു പത്തോളം വാഹനങ്ങൾ. ഇനിയെങ്കിലും പൈപ്പ് പൊട്ടിയതു പരിഹരിക്കാൻ കുഴിയെടുത്ത ഭാഗം കൃത്യമായി ഉറപ്പിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം.ആലുവ - പറവൂർ പ്രധാന റോഡിൽ മനയ്ക്കപ്പടി പള്ളിക്കു മുന്നിലെ റോഡാണു തകർന്നു കുഴിയായി കിടക്കുന്നത്. പൈപ്പ് പൊട്ടിയ ഭാഗം കൃത്യമായി ഉറപ്പിക്കാതെ വന്നതോടെ റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞ നിലയിലാണ്.
ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ കുഴി അനുദിനം വലുതാകാനും തുടങ്ങി. ഇതോടെ കുഴിയിൽ ചാടുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റുകയാണ്. കൂടാതെ മഴയുള്ളപ്പോൾ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുമുണ്ട്.
രാത്രി സമയത്താണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. വാഹനങ്ങൾ കുഴിയിൽ ചാടാതെ വെട്ടിച്ചു മാറ്റുമ്പോഴും അപകടം സംഭവിക്കുന്നുണ്ട്. കഴിഞ്ഞദിവസം പറവൂർ– അങ്കമാലി റോഡിലെ കെഎസ്ഇബിയുടെ കേബിൾ കുഴിയിൽ ചാടി ബൈക്ക് യാത്രികന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. അതിനാൽ എത്രയും വേഗം ഇടിഞ്ഞ ഭാഗം കൃത്യമായി ടാർ ചെയ്തു യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ആവശ്യം.